സ്വർണപ്പാളി വിവാദം; സിബിഐ അന്വേഷണം ആവിശ്യപ്പെട്ട് യുഡിഎഫ്
യാഥാർത്ഥ്യങ്ങൾ അറിയാൻ ഭക്തജനങ്ങൾക്ക് അവകാശമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു
അടൂർ പ്രകാശ് Photo| MediaOne
തിരുവന്തപുരം: സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. സംസ്ഥാനത്തെ പൊലീസുകാരെ ഏൽപ്പിച്ചാൽ സത്യം പുറത്ത് വരില്ല. യാഥാർത്ഥ്യങ്ങൾ അറിയാൻ ഭക്തജനങ്ങൾക്ക് അവകാശമുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു.
കോടതിയുടെ ചുമതലയിൽ, കോടതിയുടെ നിർദ്ദേശാനുസരണമുള്ള അന്വേഷണം നടക്കണം. ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചാൽ അന്വേഷണം നീതിയുക്തമായി നടക്കില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേവസ്വം ബോർഡിന്റെ ചുമതല വഹിച്ചവർക്കോ ഉദ്യോഗസ്ഥർക്കോ അതിൽ പങ്കാളിത്തമുണ്ടോ എന്നതിനെ കുറിച്ചൊക്കെ അന്വേഷണം നടത്തണമെന്നും ആ അന്വേഷണത്തിലൂടെ മാത്രമെ ഇത്തരം കാര്യങ്ങൾ പുറത്തുവരുമെന്നും അടൂർ പ്രകാശ് പറഞ്ഞു.
1998ൽ വിജയ് മല്യ നൽകിയ സ്വർണ്ണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ ആവിശ്യപ്പെട്ടിരുന്നു. ദേവസ്വം ബോർഡ് മന്ത്രിക്കെതിരെയും പഴയ ദേവസ്വം മന്ത്രിക്കെതിരെയും അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.