'വളർത്തുനായകൾക്ക് വാക്സിനേഷൻ നിർബന്ധം'; പേവിഷബാധ മരണം ഒഴിവാക്കാന്‍ പ്രത്യേക കര്‍മ്മപരിപാടി

ആരോഗ്യ, തദ്ദേശസ്വയംഭരണ, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ ഉന്നതതല യോഗം ചേര്‍ന്നു

Update: 2022-07-19 12:35 GMT

തിരുവനന്തപുരം: പേ വിഷബാധ മൂലമുള്ള മരണം ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് പ്രത്യേക കർമ്മപരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പേ വിഷബാധയ്ക്കെതിരെ പ്രതിരോധം ശക്തമാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് നായകളുടെ കടി രണ്ടും മൂന്നും ഇരട്ടി വർധിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു.

പേ വിഷബാധയ്ക്കെതിരെ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾക്കായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ സുപ്രധാനങ്ങളായ തീരുമാനങ്ങളെടുത്തു.

Advertising
Advertising

വീട്ടിൽ വളർത്തുന്ന എല്ലാ നായകൾക്കും നിർബന്ധമായും വാക്സിനേഷൻ എടുക്കാൻ യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് വളർത്തു നായകൾക്ക് ലൈസൻസ് നിർബന്ധമാക്കും. വാക്സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങുന്ന ചിപ്പ് നായകൾക്ക് ഘടിപ്പിക്കേണ്ടതാണ്.

തെരുവ് നായകളുടെ വന്ധ്യംകരണ പ്രക്രിയ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കും. ഇതിനായി അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമായുള്ള സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക പദ്ധതി വഴി എബിസി പ്രോഗ്രാം നടപ്പിലാക്കും.

ആരോഗ്യ വകുപ്പ് പേ വിഷബാധയ്ക്കെതിരായ അവബോധം ശക്തമാക്കും. വാക്സിന്റെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. പൂച്ച, പട്ടി തുടങ്ങിയ മൃഗങ്ങളുടെ കടിയോ, പോറലോ ഏറ്റാൽ പോലും ചികിത്സ തേടേണ്ടതാണ്. എല്ലാവരും കൃത്യസമയത്ത് വാക്സിൻ എടുക്കണം. കടിയേറ്റ ആളുകൾക്കുള്ള പ്രഥമ ശുശ്രൂഷ, എത്രയും വേഗം ചികിത്സ ഉറപ്പാക്കൽ, വാക്സിനേഷൻ എന്നിവയിൽ ബോധവത്ക്കരണം ശക്തമാക്കും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News