'വന്ദേഭാരത് മംഗളൂരു വരെ നീട്ടണം'; കേന്ദ്ര റെയിൽവെ മന്ത്രിക്ക് വി.ഡി സതീശന്റെ കത്ത്

നിലവിലെ റെയിൽ പാളങ്ങളുടെ വളവുകൾ നികത്തിയും സിഗ്‌നലിങ് സംവിധാനം മെച്ചപ്പെടുത്തിയും വന്ദേഭാരതിന് പരമാവധി സ്പീഡിൽ സർവീസ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ്

Update: 2023-04-16 13:00 GMT
Editor : afsal137 | By : Web Desk

വി.ഡി സതീശൻ

Advertising

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് സർവീസ് മംഗളുരു വരെ നീട്ടണമെന്നും റെയിൽ പാളങ്ങളിലെ വളവുകൾ നികത്തി ഹൈ- സ്പീഡ് റെയിൽ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര റെയിൽവെ മന്ത്രിക്ക് കത്തയച്ചു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സർവീസിൽ കാസർകോടിനെ കൂടി ഉൾപ്പെടുത്തണം. നിലവിലെ റെയിൽ പാളങ്ങളുടെ വളവുകൾ നികത്തിയും സിഗ്‌നലിങ് സംവിധാനം മെച്ചപ്പെടുത്തിയും വന്ദേഭാരതിന് പരമാവധി സ്പീഡിൽ സർവീസ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

അതേസമയം, തിരുവനന്തപുരത്ത് നിന്ന് ഈ മാസം 22ന് വന്ദേഭാരത് പരീക്ഷണയോട്ടം നടത്തിയേക്കും. തിരുവനന്തപുരം - ഷൊർണൂർ പാതയിലാകും പരീക്ഷണയോട്ടം. ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തിൽ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും. കേരളത്തിനുള്ള വന്ദേഭാരത് ട്രെയിനിന് എട്ടു സ്റ്റോപ്പുകളാണ് പരിഗണനയിലുള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് പരിഗണനയിലുള്ളതെന്നാണ് വിവരം.

വന്ദേഭാരത് ട്രെയിനിന്റെ കൂടുതൽ ചർച്ചകൾക്കായി ദക്ഷിണ മേഖല റെയിൽവെ ഡിവിഷണൽ മാനേജർ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരത്ത് റെയിൽവേ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ കഴിയുമെന്നതാണ് വന്ദേഭാരതിന്റെ പ്രത്യേകത. എന്നാൽ കേരളത്തിലെ പാതകളിൽ ഇത് സാധ്യമാവില്ല. 110 കിലോമീറ്റർ വരെ വേഗത്തിലേ ഓടിക്കാൻ കഴിയൂ എന്നാണ് റിപ്പോർട്ട്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News