ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു; കടകംപള്ളി നൽകിയ മാനനഷ്ട കേസിൽ തടസ്സഹരജി നൽകി വി.ഡി സതീശൻ
ശബരിമലയിലെ ദ്വാരപാലക ശിൽപം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആർക്കാണ് വിറ്റതെന്ന് അന്ന് ദേവസ്വം മന്ത്രിയായ കടകംപള്ളിയോട് ചോദിച്ചാൽ അറിയാമെന്നുമായിരുന്നു വി.ഡി സതീശന്റെ പ്രസ്താവന
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിലെ ആരോപണത്തിനെതിരെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട കേസിൽ തടസ്സഹരജി സമർപ്പിച്ച് വി.ഡി സതീശൻ. ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് തിരുവനന്തപുരം സബ്‌കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു.
ഒക്ടോബർ എട്ടിന് നടന്ന വാർത്താസമ്മേളനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഹരജിയിൽ പറയുന്നത്. കടകംപള്ളി നൽകിയ മാനനഷ്ട ഹരജി തികച്ചും രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും തടസ്സഹരജിയിൽ പറയുന്നു. ശബരിമലയിലെ ദ്വാരപാലക ശിൽപം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആർക്കാണ് വിറ്റതെന്ന് അന്ന് ദേവസ്വം മന്ത്രിയായ കടകംപള്ളിയോട് ചോദിച്ചാൽ അറിയാമെന്നുമായിരുന്നു വി.ഡി സതീശൻ പറഞ്ഞത്.
പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, ഇനി അത്തരത്തിൽ വാർത്താസമ്മേളനം നടത്താൻ പാടില്ല എന്നീ ആവശ്യങ്ങളാണ് കടകംപള്ളി സുരേന്ദ്രൻ നൽകിയ മാനനഷ്ട ഹരജിയിൽ പറയുന്നത്. എന്നാൽ മാനനഷ്ട കേസിന് ശേഷവും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്.