'രാഹുൽ മാങ്കൂട്ടത്തിലിനെ തടയാൻ ആർക്കും അധികാരമില്ല': പിന്തുണയുമായി വി.കെ ശ്രീകണ്ഠൻ എംപി
രാഹുലിന്റേതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിൻ്റെ ശാസ്ത്രീയപരിശോധന ഫലം മാധ്യമങ്ങളുടെ കൈവശമുണ്ടോയെന്നും ശ്രീകണ്ഠൻ എംപി
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തടയാൻ ആർക്കും അധികാരമില്ലെന്ന് വി.കെ ശ്രീകണ്ഠൻ എംപി. രാഹുലിനെതിരെയുണ്ടായ ആരോപണങ്ങൾ മാധ്യമങ്ങൾ ആഘോഷിച്ചു.കോൺഗ്രസിനെ പ്രതിസന്ധിയിലാക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. വിഡി സതീശന് പരാതി ലഭിച്ചതിനാലാണ് രാഹുലിനെതിരെ നടപടിയെടുത്തത്. രാഹുലിന്റേതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിൻ്റെ ശാസ്ത്രീയപരിശോധന ഫലം മാധ്യമങ്ങളുടെ കൈവശമുണ്ടോയെന്നും ശ്രീകണ്ഠൻ ചോദിച്ചു.
അതിനിടെ, രമേഷ് പിഷാരടിക്കും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ രംഗത്തെത്തി. ഉയർന്നുവന്ന ആരോപണങ്ങൾ തള്ളിപ്പറയാൻ രാഹുൽ തയ്യാറാകാതിരിക്കുന്നത് ആശങ്ക ഉളവാക്കുന്നു. പാർട്ടി രാഹുലിനെതിരെ നടപടിയെടുത്തത് എഫ്ഐആറിന്റെയും കോടതിവിധിയുടെയും അടിസ്ഥാനത്തിലല്ല നേതൃത്വത്തിന് ലഭിച്ച പരാതികളുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും നീതു വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇനിയും മൗനം തുടർന്നാൽ പല കഴുകന്മാരുടെയും കണ്ണുകൾ പുതിയനിരയിലെ പെൺകൊടികൾക്ക് നേരെ തിരിയുമെന്നും സ്ത്രീപക്ഷത്ത് തന്നെയാണ് എന്റെ കോൺഗ്രസും നേതാക്കളുമെന്ന് പറഞ്ഞാണ് നീതു വിജയന്റെ എഫ്.ബി പോസ്റ്റ് അവസാനിക്കുന്നത്.