മദ്യപാനത്തിന് 'യെസ്' പറഞ്ഞ് നേതൃത്വം, പ്രതിഷേധവുമായി വി.എം.സുധീരൻ; കോണ്‍ഗ്രസ് അധ്യക്ഷന് കത്തെഴുതി

പാർട്ടി അംഗമാകുന്നവര്‍ മദ്യപിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ നീക്കി പാര്‍ട്ടി ഭരണഘടനാ ഭേദഗതി ചെയ്തതിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ എതിർപ്പറിയിച്ചത്.

Update: 2023-02-27 09:24 GMT

വി.എം സുധീരന്‍

Advertising

കോൺഗ്രസ് ഭരണഘടനാ ഭേദഗതി ചോദ്യചെയ്ത് വി.എം.സുധീരൻ. പാർട്ടി അംഗമാകുന്നവര്‍ മദ്യപിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ നീക്കി പാര്‍ട്ടി ഭരണഘടനാ ഭേദഗതി ചെയ്തതിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ എതിർപ്പറിയിച്ചത്. മൂല്യങ്ങളിൽ നിന്നുള്ള പിന്നോട്ട് പോക്കാണിതെന്ന് ചൂണ്ടിക്കാട്ടി സുധീരന്‍ എ.ഐ.സി.സി പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാർഗെക്ക് കത്തെഴുതി.

ഖാദി ധരിക്കണമെന്ന വ്യവസ്ഥ മാറ്റിയതും അംഗീകരിക്കാനാകില്ലെന്ന് സുധീരന്‍ വ്യക്തമാക്കി. തീരുമാനം പിന്‍വലിക്കണമെന്നും പാര്‍ട്ടിയെ ഗാന്ധിയന്‍ മൂല്യങ്ങളില്‍ നിന്ന് പിന്നോട്ടുപോകാന്‍ അനുവദിക്കരുതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്ക് അയച്ച കത്തില്‍ വി.എം സുധീരന്‍ ആവശ്യപ്പെട്ടു.

റായ്‍പൂരില്‍ വെച്ചുനടന്ന പ്ലീനറി യോഗത്തിലാണ് കോണ്‍ഗ്രസ് ഭരണഘടന ഭേദഗതി ചെയ്തത്. മദ്യപിക്കുന്നതിന് പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കില്‍ യോഗം ഇളവ് നല്‍കിയിരുന്നു. മദ്യം ഉപയോഗിക്കരുതെന്ന പാര്‍ട്ടി ഭരണഘടനയിലെ വ്യവസ്ഥ ഒഴിവാക്കുന്നതിനാണ് പ്ലീനറി സമ്മേളനം അംഗീകാരം നല്‍കിയത്. എന്നാല്‍ മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിലക്ക് തുടരുമെന്ന് പാര്‍ട്ടി വ്യക്തമാക്കി.

ഓരോ അംഗവും പാര്‍ട്ടിയുടെ എട്ട് നിബന്ധനകൾ പാലിക്കണമെന്നും അംഗത്വ ഫോമിൽ ഒപ്പിട്ട പ്രഖ്യാപനം നടത്തണമെന്നും കോണ്‍ഗ്രസ് ഭരണഘടന പറയുന്നു. ഇതിലെ എട്ട് നിബന്ധനകളില്‍ ഒന്നാണ് ലഹരിയില്‍ നിന്നുള്ള വര്‍ജനം.'അവന്‍/അവള്‍ മദ്യപാനങ്ങളും ലഹരി പദാർത്ഥങ്ങളും ഒഴിവാക്കുന്നു', എന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഇതില്‍ മാറ്റം വരുത്തി.

പുതിയ ഭേദഗതി പ്രകാരം, 'അവൻ/അവൾ സൈക്കോട്രോപിക് പദാർത്ഥങ്ങൾ, നിരോധിത മയക്കുമരുന്ന്, ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കുന്നു', എന്നാക്കി മാറ്റി. നേരത്തെ എഴുതിച്ചേര്‍ത്ത മദ്യത്തിന് ഇതിലൂടെ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് പാര്‍ട്ടി.അതേസമയം പുതിയ തീരുമാനത്തിലൂടെ കോണ്‍ഗ്രസ് തങ്ങളുടെ വ്യവസ്ഥകള്‍ കുറച്ചുകൂടി കടുപ്പമേറിയതാക്കിയതാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

സമൂഹത്തില്‍ ഇപ്പോള്‍ പല തരത്തിലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ വ്യാപകമാണെന്ന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് പാര്‍ട്ടി തിരിച്ചറിഞ്ഞതായും അതിനാല്‍ വ്യവസ്ഥകള്‍ വിപുലീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈക്കോട്രോപിക് പദാർത്ഥങ്ങളും നിരോധിത മരുന്നുകളും ലഹരി വസ്തുക്കളും പുതിയ വ്യവസ്ഥയിലൂടെ നിരോധിച്ചതായും സുര്‍ജേവാല വ്യക്തമാക്കി.ക്രൂരമായ കുറ്റകൃത്യമോ ധാർമ്മിക തകർച്ചയെ ബാധിക്കുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയോ അംഗങ്ങളാകുന്നതിൽ നിന്ന് തടയുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്താനും പാർട്ടി നിർദ്ദേശമുണ്ട്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News