'വെൽഫെയർ പാർട്ടിയുമായി ചർച്ച നടത്തിയിട്ടില്ല, പിന്തുണ പ്രഖ്യാപിച്ചത് സ്വന്തം നിലക്ക്'; പി.കെ കുഞ്ഞാലിക്കുട്ടി
'ആര് പിന്തുണ പ്രഖ്യാപിച്ചാലും അവരുടെ കാര്യമാണ്'
'മലപ്പുറം: വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് ചർച്ച നടത്തിയിട്ടില്ലെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.വെൽഫെയർ പാർട്ടി സ്വന്തംനിലക്കാണ് പിന്തുണ പ്രഖ്യാപിക്കുന്നത്. ആര് പിന്തുണപ്രഖ്യാപിച്ചാലും അവരുടെ കാര്യമാണ്.യുഡിഎഫ് മുന്നണിയായിട്ടാണ് മത്സരിക്കുന്നത്. കുറേക്കാലം സിപിഎമ്മിനെയും വെൽഫയർപാർട്ടി പിന്തുണച്ചിരുന്നുവെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വെൽഫെയർ പാർട്ടി പിന്തുണ സംബന്ധിച്ച് യുഡിഎഫ് നേതൃത്വമാണ് പറയേണ്ടതെന്ന് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.ഇക്കാര്യത്തിില്‍ കുഞ്ഞാലിക്കുട്ടി കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർപാട്ടിയുടെ യുഡിഎഫ് പിന്തുണ എൽഡിഎഫിനെ ബാധിക്കുന്ന കാര്യമല്ലെന്ന് സ്ഥാനാർഥി എം.സ്വരാജ് പ്രതികരിച്ചു.ഇത്തരം ഘട്ടങ്ങളിൽ ചേരേണ്ടവർ തമ്മിൽ തന്നെയാണ് ചേരുക. ഇതിനു മുൻപും ജമാഅത്തെ ഇസ്‍ലാമി യുഡിഎഫിന്റെ ഘടകകക്ഷി എന്നപോലെ തന്നെയാണ് നിലപാടെടുത്തതെന്നും എം.സ്വരാജ് പറഞ്ഞു.
നിലമ്പൂരിൽ വെൽഫെയർ പാർട്ടി പിന്തുണ യുഡിഎഫിനാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിനെതിരായ ജനരോഷം ഉയർത്തിക്കൊണ്ടുവരാനുള്ള അവസരമായാണ് ഉപതെരഞ്ഞെടുപ്പിനെ കാണുന്നതെന്നും സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾ തുറന്നുകാണിക്കാനും തിരുത്തിക്കാനും ഇതൊരു അവസരമായി പാർട്ടി കാണുന്നുവെന്നും റസാഖ് പാലേരി പറഞ്ഞു.
അതേസമയം, വർഗീയ ശക്തികളുടെ കൂടാരമായി യുഡിഎഫ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ എല്ലാം വർഗീയവാദികളുമായി കൂട്ടുകൂടിയിട്ടുണ്ട്. പിഡിപിയും ജമാഅത്തെ ഇസ്‍ലാമിയും ഒരുപോലെ അല്ലെന്നും രണ്ടും കൂടി കൂട്ടി കുഴക്കേണ്ടെന്നു എം.വി ഗോവിന്ദൻ പറഞ്ഞു.