തൃശൂർ പാരടി ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾക്ക് പരിക്ക്

വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മുക്കം പുഴ ഊരിലെ കൃഷ്ണൻ-ശ്രീമതി ദമ്പതികൾക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്

Update: 2023-09-03 01:54 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

തൃശൂര്‍: തൃശൂർ പാരടി ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി ദമ്പതികൾക്കു പരിക്കേറ്റു. ഒരു ദിവസം കഴിഞ്ഞാണ് ഇവർക്ക് വിവരം പുറത്തേക്ക് അറിയിക്കാനായത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ മുക്കം പുഴ ഊരിലെ കൃഷ്ണൻ-ശ്രീമതി ദമ്പതികൾക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

തൃശൂർ പാരടി ഉൾവനത്തിൽ വച്ച് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് വനവിഭവങ്ങൾ ശേഖരിച്ച് വിശ്രമിക്കുകയായിരുന്ന കൃഷ്ണനും ശ്രീമതിക്കും നേരേ കാട്ടാനയുടെ ആക്രമണമുണ്ടായത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇരുവരും ഒരു ദിവസത്തോളം കാട്ടിൽ കുടുങ്ങി. മൊബൈൽ ഫോണിന് സിഗ്നൽ ലഭിക്കാത്തതിനാൽ അപകട വിവരം വനം വകുപ്പിനെ അറിയിക്കാനും കഴിഞ്ഞില്ല. വെളളിയാഴ്ച വൈകിട്ടോടെ മാത്രമാണ് ഇവർക്ക് ഉൾ വനത്തിൽ നിന്ന് സിഗ്നൽ ലഭിക്കുന്ന സ്ഥലത്തേക്ക് എത്താൻ കഴിഞ്ഞത്.

വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് ചങ്ങാടത്തിൽ പുഴ കടന്ന് ഇവർക്കരികിലേക്ക് എത്തിയെങ്കിലും രാത്രിയിൽ വന്യമ്യഗങ്ങളുടെ ആക്രമണ സാധ്യതയുള്ളതിനാൽ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. ഇതോടെ ദമ്പതികൾക്ക് വനത്തിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കി.

ഇന്നലെ രാവിലെ വനത്തിനുള്ളിൽ പെയ്ത കനത്ത മഴയും രക്ഷാപ്രവർത്തനത്തിന് തടസ്സമായി . മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഇവരെ സുരക്ഷിതമായി വനത്തിന് പുറത്തെത്തിച്ച് ആംബുലൻസിൽ ചാലക്കുടി താലൂക് ആശുപത്രിയിൽ എത്തിച്ചു. വാഴച്ചാൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റ് ഉദ്യേഗസ്ഥരും അതിരപ്പള്ളി പഞ്ചായത്തിലെ ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News