എഴുത്തുകാരൻ ഡോ.എസ്.വി വേണുഗോപൻ നായർ അന്തരിച്ചു

ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം

Update: 2022-08-23 05:59 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: എഴുത്തുകാരനും അധ്യാപകനുമായ ഡോ. എസ് വി വേണുഗോപൻ നായർ അന്തരിച്ചു. 76 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ സുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.  തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ് വേണുഗോപൻ നായർ.

1945 ഏപ്രിൽ 18ന്  അധ്യാപകനായ പി.സദാശിവൻ തമ്പിയും ജെ.വി. വിശാലാക്ഷിയമ്മ ദമ്പതികളുടെ മകനായി നെയ്യാറ്റിൻകര താലൂക്കിലെ കാരോടാണ് എസ്. വി. വേണുഗോപൻ നായർ ജനിച്ചത്. മലയാള സാഹിത്യത്തിൽ എം.എയും എംഫില്ലും പിഎച്ച്ഡിയും നേടിയിട്ടുണ്ട്.കുളത്തൂർ (നെയ്യാറ്റിൻകര) ഹൈസ്‌കൂളിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുമായിരുന്നു പഠനം.

1965 മുതൽ നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളജ്, മഞ്ചേരി, നിലമേൽ, ധനുവച്ചപുരം, ഒറ്റപ്പാലം, ചേർത്തല എൻ.എസ്.എസ് തുടങ്ങി വിവിധ കോളേജുകളിലും മലയാളം അധ്യാപകനായി ജോലി ചെയ്തിരുന്നു.

ആദിശേഷൻ, ഗർഭശ്രീമാൻ, മൃതിതാളം, രേഖയില്ലാത്ത ഒരാൾ,തിക്തം തീക്ഷ്ണം തിമിരം,ഭൂമിപുത്രന്റെ വഴി തുടങ്ങിവയാണ് പ്രധാന കഥാസമാഹാരങ്ങൾ. 'ഭൂമിപുത്രന്റെ വഴി' യാണ് കേരള സാഹിത്യ അക്കാദമി അവാർഡിനും അർഹമായ കൃതി. 'രേഖയില്ലാത്ത ഒരാൾ' ഇടശ്ശേരി അവാർഡിനും അർഹമായി. ഡോ. കെ. എം. ജോർജ്‌ അവാർഡ്‌ ട്രസ്‌റ്റിന്റെ ഗവേഷണപുരസ്‌കാരവും (1995) ലഭിച്ചു. സൗ സുയേ-ജിൻരചിച്ച ചൈനീസ് ഗ്രന്ഥമായ ഹങ് ലൗ മെങ് അദ്ദേഹം ചുവന്ന 'അകത്തളത്തിന്റെ കിനാവ്‌ ' എന്ന പേരിൽ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗമായിരുന്നു. ഭാര്യ വത്സല. മൂന്ന് മക്കളുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News