രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരും

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്

Update: 2021-11-29 01:27 GMT
Editor : Jaisy Thomas | By : Web Desk
Advertising

സംസ്ഥാനത്ത് ശക്തമായ മഴ രണ്ട് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം ഇന്ന് രൂപപ്പെട്ടേക്കും. 48 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ച് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ചക്രവാതചുഴി ഇന്ന് അറബിക്കടലിൽ പ്രവേശിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തി. ജലനിരപ്പ് 141.90 അടി പിന്നിട്ടു. ഇതോടെ രാത്രി 11 മണിക്ക് ഒരു സ്പിൽവേ ഷട്ടർ കൂടി 30 സെ.മീ തുറന്നു. നേരത്തെ തുറന്ന മറ്റൊരു ഷട്ടറും 10 സെ.മീറ്ററിൽ നിന്ന് 30 സെ.മീറ്ററിലേക്ക് ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കാനാകുന്നില്ലെങ്കിൽ കൂടുതൽ ഷട്ടറുകൾ തുറന്നേക്കും. അതിനിടെ, ഇന്നലെ പകല്‍ അടച്ച തമിഴ്നാട് വെള്ളമെടുക്കുന്ന തേക്കടിയിലെ ടണല്‍ രാത്രിയോടെ തുറന്നു. ജലനിരപ്പ് കൂടിയതോടെയാണ് ടണല്‍ തുറക്കാന്‍ തമിഴ്നാട് നിർബന്ധിതരായത്. വൈഗയില്‍ ജലനിരപ്പ് പരമാവധിയിലേക്ക് അടുക്കുന്നതിനാലാണ് ടണല്‍ അടച്ചിരുന്നത്.


Full View


തിരുവനന്തപുരത്ത് വ്യാപക നാശനഷ്ടം

തിരുവനന്തപുരത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി. നെടുമങ്ങാട് 25 ഓളം വീടുകളിൽ വെള്ളം കയറി. കത്തിപ്പാറ തോടിനു കുറുകെയുള്ള പാലം ഒഴുകിപ്പോയി. നദികളിലെ ജലനിരപ്പും ഉയരുകയാണ്. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നലെ ഉച്ചയോടെ ആരംഭിച്ച മഴയാണ് വ്യാപക നാശം വിതച്ചത്. വെള്ളറട കുടപ്പനമൂട് ജംഗ്ഷന് സമീപം റോഡ് വെള്ളത്തിൽ മുങ്ങി ഗതാഗതം തടസപ്പെട്ടു. നെല്ലിക്കാമലയില്‍ കനത്ത മഴയില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. നെടുമങ്ങാട് വീടുകളില്‍ വെള്ളം കയറിയതോടെ കുടുംബങ്ങളെ കമ്മ്യൂണിറ്റി ഹാളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി.

വാമനപുരം നദിയിൽ ജലനിരപ്പ് ഉയര്‍ന്നതോടെ പൊന്നാംചുണ്ട്,സൂര്യകാന്തി പാലത്തിലും വെള്ളം കയറി. വെള്ളറട, കത്തിപ്പാറ തോടിനു കുറുകെയുള്ള പാലം കനത്ത മഴയില്‍ ഒഴുകിപ്പോയി.ആറ്റിങ്ങൽ ബസ് സ്റ്റാൻഡും വെള്ളത്തിൽ മുങ്ങി. ഒഴിമലയ്ക്കൽ പഞ്ചായത്തിലെ കാറനാട് മണ്ണിടിഞ്ഞ് വീണ് വീട് തകർന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര,ഡാമിന്‍റെ ഷട്ടർ ഉയർത്തി. നെയ്യാർ ഡാമിന്‍റെ ഷട്ടർ ഇന്ന് കൂടുതല്‍ ഉയർത്തും

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News