കനത്ത മഴ തുടരുന്നു, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വെള്ളത്തില്‍

Update: 2018-05-29 07:19 GMT
Editor : Jaisy
കനത്ത മഴ തുടരുന്നു, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വെള്ളത്തില്‍

അസ്സം, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണ്ണാടക, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്

മണ്‍സൂണ്‍ ശക്തമായതോടെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ വെള്ളത്തിനടിയിലായി. അസ്സം, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണ്ണാടക, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. അസ്സമില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 26ആയി.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ നല്‍കുമെന്നും അസ്സം മുഖ്യമന്ത്രി നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കാലാവസ്ഥ നീരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പ് ശരിവെക്കുന്നതരത്തില്‍ സാധാരണ ലഭിക്കുന്നതിലും ഉയര്‍ന്ന മഴയാണ് ഇത്തവണ ലഭിക്കുന്നത്.

Advertising
Advertising

രാജ്യത്തിന്‍റെ വിവിധ ഭാഗത്തായി പ്രളയത്തെ തുടര്‍ന്ന് മരണ സംഖ്യ വര്‍ധിച്ച് വരികയാണ്. അസം, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളെയാണ് മഴ കാര്യമായി ബാധിച്ചത്. അസമിൽ മാത്രം നിലവില്‍ 26 പേരാണ് മരിച്ചത്. 22 ജില്ലകളിലായി 3374 ഗ്രാമങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ട്. ഇതില്‍ 454 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരായ കിരണ്‍ റിജിജു, ജിതേന്ദ്ര സിങ് എന്നിവര്‍ അടക്കമുള്ള സംഘം പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. അസ്സം മുഖ്യമന്ത്രി സര്‍ബാനന്ദ് സോനാവാളുമായും രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി.

പ്രളയബാധിത പ്രദേശങ്ങളിലേക്ക് അവശ്യവസ്തുക്കളെത്തിക്കുന്നതിനായി റെയില്‍വെ സൗജന്യ വാഗന്‍ അനുവദിച്ചിട്ടുണ്ട്. ഡൽഹി, ബംഗലുരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും മഴ കനത്ത ദുരിതം വിതച്ചു. ദേശീയപാതകളും വീടുകളും വെള്ളത്തിൽ മുങ്ങി. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ ക്യാംപുകളും സജ്ജമാക്കിയിട്ടുണ്ട്. ആഗസ്റ്റ് ഒന്നു വരെ ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News