രാഹുലിന്‍റെ മൂന്ന് ദിവസത്തെ ഗുജറാത്ത് പര്യടനം അവസാനിച്ചു

Update: 2018-05-29 11:56 GMT
Editor : Sithara
രാഹുലിന്‍റെ മൂന്ന് ദിവസത്തെ ഗുജറാത്ത് പര്യടനം അവസാനിച്ചു

നോട്ട് നിരോധവും ജിഎസ്ടിയും ഗ്രാമീണ മേഖലയിലുണ്ടാക്കിയ കെടുതികള്‍ വിവരിച്ചായിരുന്നു രാഹുലിന്റെ പ്രസംഗങ്ങള്‍

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് പര്യടനം അവസാനിച്ചു. സൌരാഷ്ട്ര മേഖലയില്‍ നടത്തിയ യാത്രയില്‍ ഒരു ഡസനിലേറെ പൊതുയോഗങ്ങളിലാണ് രാഹുല്‍ സംസാരിച്ചത്. നോട്ട് നിരോധവും ജിഎസ്ടിയും ഗ്രാമീണ മേഖലയിലുണ്ടാക്കിയ കെടുതികള്‍ വിവരിച്ചായിരുന്നു രാഹുലിന്റെ പ്രസംഗങ്ങള്‍. മേഖലയില്‍ സ്വാധീനമുള്ള പട്ടേല്‍ സമുദായത്തിന്റെ പിന്തുണയാര്‍ജ്ജിക്കാനുള്ള ശ്രമവും രാഹുല്‍ നടത്തി.

Advertising
Advertising

അമേരിക്കന്‍ യാത്ര കഴിഞ്ഞ തിരിച്ചെത്തിയ പിറ്റേ ദിവസമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുള്ള നവ്സര്‍ജന്‍ അഥവ പുനരുജ്ജീവന യാത്രക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടക്കം കുറിച്ചത്. യുവാക്കള്‍ക്ക് തൊഴില്‍, കര്‍ഷകര്‍ക്ക് അവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി 55 നിയമസഭ മണ്ഡലങ്ങളുള്ള സൌരാഷ്ട്രയില്‍ മൂന്ന് ദിവസം രാഹുല്‍ സഞ്ചരിച്ചു.

ദ്വാരകയിലെ പ്രശസ്തമായ ദ്വാരകൈദിഷ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയായിരുന്നു യാത്ര തുടങ്ങിയത്. നോട്ട് നിരോധവും-ജിഎസ്ടിയും മൂലം ദുരിതത്തിലായ വ്യാപാരികളുമായും കര്‍ഷരുമായും നിരവധി കൂടിക്കാഴ്ചകള്‍ രാഹുല്‍ നടത്തി. നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡലിനെ രാഹുല്‍ കടന്നാക്രമിച്ചു. പട്ടേല്‍ സമുദായത്തിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ 2015ലെ പട്ടേല്‍ സവംരണ സമരം ഉയര്‍ത്തി ബിജെപി വിരുദ്ധ വികാരം രാഷ്ട്രീയമായി ഉപയോഗിക്കാനും രാഹുല്‍ ശ്രമിച്ചു.

പട്ടേല്‍ സ്വാധീന മേഖലകളില്‍ രാഹുലിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ജയ് സര്‍ദാര്‍, ജയ് പട്ടീല്‍ധാര്‍ മുദ്രാവാക്യങ്ങള്‍ റാലികളില്‍ ഉയര്‍ന്നു. രാഹുലിന്റെ സന്ദര്‍നത്തെ പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേല്‍ സ്വാഗതം ചെയ്തിരുന്നു. ഇതെല്ലാം നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News