കശാപ്പ് നിരോധനം; കേന്ദ്രസർക്കാരിന്റെ നീക്കം ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി
കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതു തടഞ്ഞ വിജ്ഞാപനത്തിനെതിരേ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്‍റെ നീക്കം ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്‍റെ അധികാരത്തിലേക്കു ചട്ടങ്ങളിലൂടെ കടന്നു കയറാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത്തരമൊരു ചട്ടമുണ്ടാക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. പൗരന്റെ തൊഴിൽ സ്വാതന്ത്ര്യം ഹനിക്കുന്നത് അനുവദനീയമല്ലെന്നും മന്ത്രിസഭാ യോഗത്തിനുശേഷം വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതു തടഞ്ഞ വിജ്ഞാപനത്തിനെതിരേ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നകാര്യം ആലോചിക്കുന്നുണ്ട്. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കന്നുകാലി കശാപ്പ് നിരോധനം പാർലമെന്‍റിന്‍റെ നിയമനിർമാണ അധികാരത്തിൽ പെടുന്നതല്ല. ഇക്കാര്യത്തിൽ യോജിക്കാനാകാത്തതിനാലാണ് നിയമപരമായി ചോദ്യം ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വിഷയത്തിൽ എല്ലാ സംസ്ഥാനത്തെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.