ജുഡീഷ്യല്‍ നിയമനം: കേന്ദ്രവും സുപ്രീം കോടതിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷം
ജുഡീഷ്യല്‍ നിയമനത്തിന് സീനിയോരിറ്റിയേക്കാള്‍ മെറിറ്റിന് പ്രാമുഖ്യം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ സുപ്രിം കോടതി കോളീജിയം തള്ളി.
ജുഡീഷ്യല്‍ നിയമനത്തിന് സീനിയോരിറ്റിയേക്കാള്‍ മെറിറ്റിന് പ്രാമുഖ്യം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ സുപ്രിം കോടതി കോളീജിയം തള്ളി. സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലുള്ള മെറിറ്റിന് പരിഗണന നല്‍കാമെന്ന് സുപ്രിം കോടതി കോളീജിയം അറിയിച്ചു. ഇതോടെ കൊളീജിയം സംവിധാനം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും സുപ്രിം കോടതിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാവുകയാണ്.
കൊളീജിയം സംവിധാനം പരിഷ്കരിക്കുന്നതിനുള്ള ശിപാര്‍ശകള്‍ നല്‍കാന്‍ സുപ്രിം കോടതി തന്നെയാണ് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനായി കേന്ദ്രം സമര്‍പ്പിച്ച ശിപാര്‍ശകളില്‍ ഭൂരിഭാഗവും കോടതി നിരാകരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ജഡ്ജിമാരുടെ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സീനിയോറിറ്റിയേക്കാള്‍ മെറിറ്റ് മാനദണ്ഡമാക്കണമെന്ന ശിപാര്‍ശയാണ് സുപ്രിം കോടതി കൊളീജിയം നിരാകരിച്ചത്. സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലുള്ള മെറിറ്റ് പരിഗണിക്കണം എന്ന നിലയിലേക്ക് നിര്‍ദേശം മാറ്റണമെന്ന് കേന്ദ്രത്തോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. മെറിറ്റ് മാത്രം മാനദണ്ഡമാക്കിയാല്‍, സീനിയര്‍ ജഡ്ജിമാരെ മറികടന്ന് ജൂനിയര്‍ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസുമാര്‍ വരെ ആകുന്ന അവസ്ഥ ഉണ്ടാകും. ഇത് ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തിന് ഗുണകരമാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജയിത്തിന്‍റെ വിലയിരുത്തല്‍.
ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം സമര്‍പ്പിക്കുന്ന പേരുകള്‍ തിരിച്ചയക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കണമെന്നത് അടക്കമുള്ള നിരവധി ശിപാര്‍ശകള്‍ നേരത്തെ സുപ്രിം കോടതി തള്ളിയിരുന്നു. മെറിറ്റ് ശിപാര്‍ശ കൂടി തള്ളിയതോടെ കൊളീജിയം പരിഷ്കാരത്തെ ചൊല്ലി സുപ്രിം കേടതിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഭിന്നിപ്പ് കൂടുതല്‍ രൂക്ഷമാവുകയാണ്.