‘’റാഫേൽ വിമാന ഇടപാട് അഴിമതിയില്‍ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്ക്’'

തെളിവുകള്‍ നിരത്തി യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ സംയുക്ത വാര്‍ത്താ സമ്മേളനം. ഡിഫെൻസ് സ്പെസിഫിക്കേഷൻ കമ്മിറ്റിയെയും അക്ക്വിസിഷൻ കമ്മിറ്റിയെയും മറികടന്ന് വിമാനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു.

Update: 2018-09-12 01:36 GMT
Advertising

റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിക്കെതിരെ കൂടുതൽ ആരോപണങ്ങൾ. ഡിഫെൻസ് സ്പെസിഫിക്കേഷൻ കമ്മിറ്റിയെയും അക്ക്വിസിഷൻ കമ്മിറ്റിയെയും മറികടന്ന് വാങ്ങുന്ന വിമാനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചത് പ്രധാനമന്ത്രിയാണെന്നാണ് പുറത്തുവന്ന പുതിയ വിവരം.

ഇടപാടിൽ നടന്ന അഴിമതിയിൽ പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നും യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ എന്നിവർ സംയുക്തമായി നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

പ്രതിരോധ ഇടപാടുകളിൽ വാങ്ങുന്ന സാധനങ്ങളുടെ എണ്ണം, പ്രത്യേകതകൾ, ഇനം തുടങ്ങിയവയിൽ തീരുമാനമെടുക്കേണ്ടത് ഡിഫെൻസ് സ്പെസിഫിക്കേഷൻ കമ്മറ്റിയും, ഡിഫെൻസ് അക്ക്വിസിഷൻ കൗണ്‍സിലുമാണ്. ഇവരെ മറികടന്നാണ് റാഫേലിൽ യു.പി.എ സർക്കാരിന്റെ കരാർ റദ്ദാക്കി പുതിയ കരാറുണ്ടാക്കിയത്.

മുൻ കരാർ പ്രകാരം 126 വിമാനങ്ങൾ ആയിരുന്നു വാങ്ങേണ്ടിയിരുന്നത്. സ്പെസിഫിക്കേഷൻ കമ്മിറ്റിയെയും അക്ക്വിസിഷൻ കൗൺസിലിനെയും അറിയിക്കുക പോലും ചെയ്യാതെ 36 വിമാനങ്ങൾ മാത്രം വാങ്ങാൻ പ്രധാനമന്ത്രി തീരുമാനമെടുക്കുകയായിരുന്നു. ഇത്തരത്തിൽ അധികാര പരിധിക്ക് പുറത്തുള്ള കാര്യത്തിൽ ഇടപെട്ടത് അഴിമതിയിൽ പ്രധാനമന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നതിനു ഉദാഹരണം ആണ്. ഇത് മറച്ചുവെക്കാനാണ് കേന്ദ്ര സർക്കാരും റിലയൻസും കള്ളങ്ങൾ പ്രചരിപ്പിക്കുന്നതെന്നും യശ്വന്ത് സിൻഹയും അരുൺ ഷൂറിയും പ്രശാന്ത് ഭൂഷണും ആരോപിച്ചു.

ഇടപാട് രഹസ്യമാണ് എന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. 2016 നവംബറിൽ പ്രതിരോധ സഹമന്ത്രി പാര്‍ലമെന്റിൽ റാഫേൽ വാങ്ങിക്കാൻ തീരുമാനമായി എന്നും ഒരു വിമാനത്തിന് 670 കോടി രൂപ ആണെന്നും പറഞ്ഞത് എങ്ങനെയാണ്. വിമാനത്തിന്റെ വില പിന്നീട് 1670 കോടി ആയതെങ്ങനെയാണ്. റിലയൻസ് ഡെസാൾട്ടിന്റെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റിലും വില പറഞ്ഞിട്ടുണ്ട്. പിന്നെയെന്ത് രഹസ്യ കരാറെന്നും അദ്ദേഹം ചോദിച്ചു.

Tags:    

Similar News