പാകിസ്താനില്‍ മിന്നലാക്രമണം നടത്തുമ്പോള്‍ ഇന്ത്യന്‍ സൈനികര്‍ക്ക് സഹായമായത് പുലിമൂത്രം: ലഫ്. ജനറല്‍ രാജേന്ദ്ര നിമ്പോര്‍ക്കര്‍

സര്‍ജിക്കല്‍ സ്ട്രൈക്കുമായി ബന്ധപ്പെട്ട സംഭാവനക്ക് പൂനെയില്‍ വച്ച് ആദരിക്കപ്പെടുമ്പോഴായിരുന്നു രാജേന്ദ്രയുടെ വെളിപ്പെടുത്തല്‍. 

Update: 2018-09-12 10:35 GMT
Advertising

രണ്ടു വര്‍ഷം മുമ്പ് പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്‍റെ അനുഭവങ്ങള്‍ പങ്കുവെച്ച് മുതിര്‍ന്ന സൈനികന്‍ ലഫ്. ജനറല്‍ രാജേന്ദ്ര നിമ്പോര്‍ക്കര്‍. 2016 ലെ മിന്നലാക്രമണത്തില്‍ പങ്കെടുത്ത മുതിര്‍ന്ന സൈനികനായിരുന്നു രാജേന്ദ്ര. മിന്നലാക്രമണം നടത്തിയ സൈനികര്‍ക്ക് ശത്രുവിന്‍റെ മേഖലയില്‍ സഹായമായത് പുലിമൂത്രമായിരുന്നുവെന്ന് രാജേന്ദ്ര പറഞ്ഞു. സര്‍ജിക്കല്‍ സ്ട്രൈക്കുമായി ബന്ധപ്പെട്ട സംഭാവനക്ക് പൂനെയില്‍ വച്ച് ആദരിക്കപ്പെടുമ്പോഴായിരുന്നു രാജേന്ദ്രയുടെ വെളിപ്പെടുത്തല്‍. ശത്രുവിന്‍റെ പാളയത്തില്‍ ഭീഷണിയായ നായകളെ വിരട്ടാനാണ് സൈനികര്‍ പുലിമൂത്രവും മലവും ഉപയോഗിച്ചതെന്ന് രാജേന്ദ്ര പറഞ്ഞു.

''ശത്രുപാളയത്തിലേക്ക് വളരെ ജാഗ്രതയോടെയായിരുന്നു ഞങ്ങളുടെ നീക്കം. ആ മേഖലയില്‍ നായകളുണ്ടെന്ന് നേരത്തെ ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. നായകള്‍ കുരച്ചാല്‍ പദ്ധതി തകരാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ട ഞങ്ങള്‍ പുലിമൂത്രവും പുലിയുടെ മലവും കരുതിയിരുന്നു. പുലിയുടെ മണമുണ്ടെങ്കില്‍ ആ പ്രദേശത്ത് നായകള്‍ അടുക്കില്ല. പുലിമൂത്രത്തിന്‍റെ ഗന്ധമുള്ളതുകൊണ്ട് ഞങ്ങള്‍ക്ക് നേരെ അടുക്കാന്‍ നായകള്‍ ധൈര്യപ്പെട്ടില്ല.''- രാജേന്ദ്ര പറഞ്ഞു. നൌഷേര സെക്ടറില്‍ ബ്രിഗേഡ് കമാന്‍ഡറായിരുന്ന രാജേന്ദ്ര, പ്രദേശത്തിന്‍റെ ജൈവവൈവിധ്യത്തെ കുറിച്ച് വിശദമായ പഠനം നടത്തിയിരുന്നു. കടന്നുപോകുന്ന വഴികളില്‍ പുലി മൂത്രവും പുലിയുടെ മലവും വിതറിയായിരുന്നു സേനയുടെ നീക്കം. ഈ മുന്‍കരുതല്‍ കാരണം സൈനികരുടെ വഴിയില്‍ തടസമാകാന്‍ നായകളുണ്ടായില്ലെന്നും രാജേന്ദ്ര പറഞ്ഞു.

Tags:    

Similar News