നോട്ട് നിരോധനം: കേന്ദ്ര സര്‍ക്കാരിനെ പൊളിച്ചടുക്കി രഘുറാം രാജന്‍

നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്‍റെ സമ്പദ് ഘടനയെ ഗുരുതരമായി ബാധിച്ചു. 2012 - 2016 വരെയുള്ള നാലു വര്‍ഷം രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയായിരുന്നു.

Update: 2018-11-10 13:27 GMT
Advertising

മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചെന്ന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തിന്‍റെ ആവശ്യങ്ങള്‍ക്ക് മതിയാകുന്നതല്ല നിലവിലെ ഏഴു ശതമാനം വളര്‍ച്ചാ നിരക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലിഫോര്‍ണിയ യൂണിവേഴ്‍സിറ്റിയില്‍ നടത്തിയ ഒരു പരിപാടിക്കിടെയായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളെ വിമര്‍ശിച്ച് അദ്ദേഹം ആഞ്ഞടിച്ചത്.

''നോട്ട് നിരോധനവും ജി.എസ്.ടിയും രാജ്യത്തിന്‍റെ സമ്പദ് ഘടനയെ ഗുരുതരമായി ബാധിച്ചു. 2012 - 2016 വരെയുള്ള നാലു വര്‍ഷം രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയായിരുന്നു. അപ്പോഴാണ് കനത്ത ആഘാതമേല്‍പ്പിച്ച് നോട്ട് നിരോധനവും ജി.എസ്.ടിയും പ്രാബല്യത്തില്‍ വരുത്തിയത്. അടുത്തടുത്തുണ്ടായ രണ്ടു ആഘാതങ്ങള്‍ വലിയ പ്രതിസന്ധിയുണ്ടാക്കി. സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചു. ആഗോള തലത്തില്‍ സമ്പദ് ഘടന ശക്തിയും സ്ഥിരതയും കൈവരിക്കുമ്പോഴായിരുന്നു ഈ ആഘാതങ്ങള്‍. ഇതുമൂലം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുത്തനെ താഴ്‍ന്നു. നിലവിലെ ഏഴു ശതമാനം സാമ്പത്തിക വളര്‍ച്ചാ നിരക്ക് രാജ്യത്തിന്‍റെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ല. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. ഇന്ത്യയുടെ സമ്പദ് ഘടന ആഗോള വളര്‍ച്ചയെ ആശ്രയിച്ചാണ്. ആഗോളതലത്തില്‍ വളര്‍ച്ചയുണ്ടാകുമ്പോള്‍ കൂട്ടത്തില്‍ രാജ്യത്തും ഇത് പ്രതിഫലിക്കും. പക്ഷേ 2017 ല്‍ എന്താണ് സംഭവിച്ചത് ? ആഗോളതലത്തില്‍ സമ്പദ് ഘടന സ്ഥിരത കൈവരിച്ചപ്പോള്‍ ഇന്ത്യയുടെ കുതിപ്പ് താഴേക്കായിരുന്നു. ഇതിന് കാരണമായത് നോട്ട് നിരോധനവും ജി.എസ്.ടിയും. ഇതിന്‍റെ ആഘാതത്തില്‍ നിന്ന് രാജ്യം വളര്‍ച്ചയുടെ സൂചനകള്‍ നല്‍കിയപ്പോഴാണ് എണ്ണ വില ഉയരാന്‍ തുടങ്ങിയത്. ഇത് വീണ്ടും തിരിച്ചടിയായി. എണ്ണ വില ഉയര്‍ന്നാല്‍ അത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും. ബാങ്കുകളുടെ അവസ്ഥയും മോശമാണ്. കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ശക്തമായ നടപടികള്‍ തന്നെ വേണം. ബാങ്കുകള്‍ സംശുദ്ധീകരിക്കണം.'' - രഘുറാം രാജന്‍ പറഞ്ഞു.

Tags:    

Similar News