മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണവുമായി കേന്ദ്രം
ഭരണഘടന ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ നിര്‍ദേശം നല്‍കി. നാളെത്തന്നെ പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിച്ചേക്കും.
ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്ത് പത്ത് ശതമാനം സാമ്പത്തിക സംവരണം കൂടി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നാണ് നിര്‍ണ്ണായക തീരുമാനം കൈകൊണ്ടത്. ഇതിനായുള്ള ബില്‍ നാളെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും.
മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലുമാണ് ഈ സംവരണം. എട്ട് ലക്ഷത്തിന് താഴെ വാർഷിക വരുമാനമുള്ളവരായിരിക്കണം, 5 ഹെക്ടറില്‍ അധികം കൃഷിയിടം പാടില്ല, വീടിന്‍റെ വലിപ്പം ആയിരം ചതുരശ്ര അടിയില്‍ കൂടരുത് എന്നിവയാണ് സാമ്പത്തിക പിന്നാക്കവാസ്ഥ കണക്കാക്കുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങള്‍.
പാര്‍ലമെന്‍റിന്‍റെ നടപ്പു സമ്മേളനം നാളെ അവസാനിക്കുന്ന സാഹചര്യത്തില്‍ നാളെ തന്നെ ലോക്സഭയില്‍ ഇതിനായി ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് ബി.ജെ.പി നടത്തുന്നത് എന്ന കരുതലോടയുള്ള പ്രതികരണമായിരുന്നു വിഷയത്തില്‍ കോണ്‍ഗ്രസ്സിന്റേത്.
ഭരണഘടനയുടെ പതിനഞ്ച് പതിനാറ് അനുച്ഛേദങ്ങളിലാണ് ഈ സംവരണത്തിനായി ഭേദഗതി വേണ്ടത്. ഭേദഗതി യാഥാര്‍ത്ഥ്യമാകാന്‍ പാര്‍ലമെന്‍റിന്‍റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. പുറമെ സർക്കാർ ജോലികളിൽ അമ്പത് ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന് മുന്‍ ഉത്തരവ് സുപ്രീം കോടതിയെ കൊണ്ട് തിരുത്തിക്കാനും സര്‍ക്കാരിന് കഴിയണം. നാളെ അവസാനിക്കുന്ന പാര്‍ലമെന്റ് സമ്മേളനം ഈ ബില്ലിനായി സര്‍ക്കാര്‍ നീട്ടുമോ എന്ന് കൂടി ഇനി കാത്തിരുന്ന് കാണണം.