'ജയിലില്‍ വെച്ച് 'വിഡ്രോവൽ സിംടംസ്' കാണിച്ചു; 700 ജയില്‍പുള്ളികളുമായി ചര്‍ച്ച നടത്താന്‍ ആലോചിച്ചു'; അര്‍ണബ് ഗോസ്വാമി
രാജ്യത്തിനകത്ത് നിന്നും ലഭിച്ച പിന്തുണ തലോജ ജയിലിലും ലഭിച്ചെന്നും അർണബ് പറഞ്ഞു
ജയിലില്‍ വെച്ച് 'വിഡ്രോവൽ സിംടംസ്' കാണിച്ചെന്നും 700 ജയില്‍പുള്ളികളുമായി ചര്‍ച്ച നടത്താന്‍ ആലോചനയുണ്ടായിരുന്നതായും ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായി ജയിലിലായിരുന്ന റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി. എട്ട് ദിവസമാണ് അർണബ് ഗോസ്വാമി മുബൈയിലെ തലോജ, ആലിബാഗ് ജില്ലാ ജയിലുകളില്‍ കഴിഞ്ഞത്. ജയിലില്‍ കഴിഞ്ഞ ദിവസങ്ങള്‍ വളരെ അര്‍ത്ഥപൂര്‍ണമായിരുന്നെന്നും 'സത്യത്തിന്' വേണ്ടി പോരാടിയ ഈ അവസരം തന്‍റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്നും അര്‍ണബ് റിപബ്ലിക്ക് ടി.വി ചര്‍ച്ചക്കിടെ പറഞ്ഞു.
രാജ്യത്തിനകത്ത് നിന്നും ലഭിച്ച പിന്തുണ തലോജ ജയിലിലും ലഭിച്ചെന്നും അർണബ് പറഞ്ഞു. 25 ജയില്‍ പുള്ളികളുള്ള തടവറയില്‍ 25 മീറ്റര്‍ മാറി ഒരു ചെറിയ ടി.വിയുണ്ടായിരുന്നതായും അതില്‍ തനിക്ക് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച പിന്തുണ വളരെ കുറഞ്ഞ കാഴ്ച്ചയില്‍ കാണാന്‍ സാധിച്ചതായും പിന്നീട് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞതായും അര്‍ണബ് പറഞ്ഞു.
ബുധനാഴ്ച രാത്രി 8.30 ഓടെയാണ് അര്‍ണബ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. 50,000 രൂപയുടെ ബോണ്ടില്‍ അര്‍ണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ജാമ്യം നല്‍കരുതെന്ന് വാദിഭാഗം അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചെങ്കിലും സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ഇന്ദിര ബാനര്‍ജിയുമാണ് ഹരജി പരിഗണിച്ചത്.
അര്‍ണബിന് ഇടക്കാല ജാമ്യാപേക്ഷ നിഷേധിച്ച ബോംബൈ ഹൈക്കോടതി വിധിക്കെതിരെയും സുപ്രീം കോടതി രംഗത്തെത്തിയിരുന്നു.