കോവാക്സിന് അടിയന്തരാനുമതി നിഷേധിച്ച് ലോകാരോഗ്യ സംഘടന

ഇതിനായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാല്‍ 80 ശതമാനം രേഖകളും ഹാജരാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക് പറഞ്ഞു

Update: 2021-05-25 03:44 GMT
Advertising

ഭാരത് ബയോടെക് കമ്പനിയുടെ കോവാക്സിന് ലേകാരോഗ്യ സംഘന അടിയന്തിരാനുമതി നിഷേധിച്ചു. ഇതിനായി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എന്നാല്‍ 80 ശതമാനം രേഖകളും ഹാജരാക്കിയിട്ടുണ്ടെന്ന് ഭാരത് ബയോടെക് പറഞ്ഞു. അതേസമയം കോവിഡിന് പുറമെ രാജ്യത്ത് ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് വ്യാപനങ്ങളും രൂക്ഷമായി തുടരവെ രാജ്യത്ത് ആദ്യമായി യെല്ലാ ഫംഗസ് ബാധ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ. ബ്രിജ്പാല്‍ ഇഎന്‍ടി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വ്യക്തിക്കാണ് രോഗമെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, ബ്ലാക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയേക്കാൾ അപകടകരമാണ് ഈ ഫംഗസ് എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മറ്റ് രണ്ട് അണുബാധകളിൽ നിന്ന് വ്യത്യസ്തമായി യെല്ലോ ഫംഗസ് ആന്തരികാവയവങ്ങളെയാണ് ആദ്യം ബാധിക്കുന്നതെന്നും വിദഗ്ദ്ധർ പറയുന്നു. വൃത്തിയില്ലാത്ത ഭക്ഷണം, ആന്‍റി ബാക്ടീരിയൽ മരുന്നുകളുടേയും സ്റ്റിറോയിഡുകളുടേയും അമിത ഉപയോഗം, ശുചിത്വമില്ലായ്മ എന്നിവയെല്ലാം ഫംഗസ് ബാധക്ക് കാരണമാണെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. രോഗപ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് അണുബാധ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

യെല്ലാ ഫംഗസ് ഉരഗവര്‍ഗങ്ങളിലാണ് സാധാരണയായി കാണപ്പെടുക. ആദ്യമായാണ് യെല്ലോ ഫംഗസ് രാജ്യത്ത് മനുഷ്യരില്‍ കാണുന്നതെന്ന് ഡോക്ടര്‍ ബിപി ത്യാഗി പറഞ്ഞു. എന്‍ഡോസ്‌കോപ്പിയിലൂടെയാണ് അണുബാധ കണ്ടെത്തിയത്. ബ്ലാക്ക്ഫംഗസ്, വൈറ്റ് ഫംഗസ് രോഗങ്ങള്‍ക്ക് നല്‍കുന്ന മരുന്നായ ആംഫോട്ടെറിമിസിന്‍ ഇതിന് ഫലപ്രദമല്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കടുത്ത ക്ഷീണം, ഭാരം കുറയുക, അമിതമായ വിശപ്പ്‌ എന്നിവയാണ് യെല്ലോ ഫംഗസിന്റെ ചില ലക്ഷണങ്ങള്‍. മുറിവുകളില്‍ നിന്ന് ചലം ഒലിക്കുന്നതാണ് മറ്റൊരു ലക്ഷണം. മുറിവുകള്‍ ഉണങ്ങാതിരിക്കുക, കുഴിഞ്ഞ കണ്ണ്, അവയവങ്ങള്‍ പ്രതികരിക്കാതിരിക്കുക എന്നതും ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്.

Tags:    

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News