മന്ത്രിയുടെ പ്രതികരണം മനോവിഷമം ഉണ്ടാക്കിയെന്ന് ഉദ്യോഗാര്‍ഥികള്‍
എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യത്തെത്തുടര്‍ന്ന് മന്ത്രി കാണാന്‍ സമയം അനുവദിക്കുകയായിരുന്നു
നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചര്‍ച്ച നടത്തി. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു ചര്‍ച്ച. എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യത്തെത്തുടര്‍ന്ന് മന്ത്രി കാണാന്‍ സമയം അനുവദിക്കുകയായിരുന്നു.
എന്നാല്‍ അനുകൂലമായ സമീപനമല്ല മന്ത്രിയില്‍നിന്നുണ്ടായതെന്ന് ചർച്ചയില്‍ പങ്കെടുത്തു ഉദ്യോഗാർഥികള്‍ പറഞ്ഞു. മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം തങ്ങളെ വല്ലാതെ വിഷമിപ്പിച്ചുവെന്ന് ഉദ്യോഗാർഥികളുടെ പ്രതിനിധി ലയ രാജേഷ് പറഞ്ഞു. മന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിനിടയിൽ റാങ്ക് എത്രയാണെന്ന് ചോദിച്ചതായും റാങ്ക് ലിസ്റ്റ് പത്തുവർഷത്തേക്ക് നീട്ടുകയാണെങ്കിൽ കൂടി താങ്കൾക്ക് ജോലി ലഭിക്കില്ലെന്നും പിന്നെന്തിനാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചോദിച്ചതായും ലയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്നാൽ ഏത് മന്ത്രിയാണ് ഇങ്ങനെ പ്രതികരിച്ചതെന്ന ചോദ്യത്തിന് മന്ത്രിയുടെ പേരുപറയാൻ അവർ തയ്യാറായില്ല.