ടൂറിസം മേഖലയില്‍  സ്വദേശിവത്കരണം നടപ്പാക്കണമെന്ന് സൗദി ശൂറ കൗണ്‍സില്‍

സ്വദേശികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന മേഖലയാണ് ടൂറിസവുമായി ബന്ധപ്പെട്ട ജോലികള്‍

Update: 2018-12-28 19:12 GMT

സൗദി ടൂറിസം മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം നടപ്പാക്കണമെന്ന് ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ടൂറിസം അതോറിറ്റിയുടെ ഏകവര്‍ഷ റിപ്പോര്‍ട്ട് അവലോകനം ചെയ്യവേയാണ് ശൂറയുടെ നിര്‍ദേശം. സ്വദേശികളായ യുവതി, യുവാക്കളെ ടൂറിസ ജോലികളില്‍ നിയമിക്കുന്നതില്‍ എന്തുകൊണ്ട് അതോറിറ്റി പരാജയപ്പെട്ടു എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച ഡോ. ഫഹദ് ബിന്‍ ജുമുഅ ചോദിച്ചു.

ടൂറിസം അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെ എങ്ങിനെ സ്വദേശികളും വിദേശികളും വിലയിരുത്തുന്നു എന്ന് പരിശോധിക്കാന്‍ മാനദണ്ഡമുണ്ടാവണം. ടൂറിസം, സ്പോര്‍ട്സ്, വിനോദം, സാംസ്കാരികം തുടങ്ങിയ വകുപ്പുകള്‍ തമ്മില്‍ ശക്തമായ സഹകരണം ഉണ്ടാവുന്നത് പരിപാടികളുടെ വിജയത്തിന് അനിവാര്യമാണെന്നും ശൂറ അഭിപ്രായപ്പെട്ടു. സ്വദേശികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന മേഖലയാണ് ടൂറിസവുമായി ബന്ധപ്പെട്ട ജോലികള്‍. ഹോട്ടല്‍, എയര്‍ലൈന്‍ ബുക്കിങ്, വിനോദ കേന്ദ്രങ്ങള്‍, ടൂര്‍ ഗൈയ്ഡുകള്‍ എന്നീ ജോലികളിലേക്ക് സ്വദേശികളെ ആകര്‍ഷിക്കാനാവും.

ഹോട്ടലുകളിലും ടൂറിസ കേന്ദ്രങ്ങളിലും അതോറിറ്റിയുടെ നിരീക്ഷണം ശക്തമാക്കണമെന്നും അതിഥികളില്‍ നിന്ന് ഈടാക്കുന്ന നിരക്ക് പരിശോധിക്കണമെന്നും ശൂറ നിര്‍ദേശിച്ചു. സൗദിയില്‍ ടൂറിസ സാധ്യതയുള്ള നിരവധി സ്ഥലങ്ങളുണ്ടെന്നതിനാല്‍ അവ കണ്ടത്തെി വികസിപ്പിക്കാന്‍ ടൂറിസ അതോറിറ്റി ശ്രമിക്കണമെന്നും ശൂറ നിര്‍ദേശിച്ചു.

Tags:    

Similar News