സൗദിയിൽ ഈ വർഷം 12 ലക്ഷത്തോളം തൊഴില്‍ വിസകള്‍ അനുവദിച്ചെന്ന് തൊഴില്‍ മന്ത്രാലയം

സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നിരവധി കരാറുകളിലും ഒപ്പുവെച്ചെന്നും മന്ത്രാലയം അറിയിച്ചു

Update: 2019-12-23 18:30 GMT

സൗദിയിൽ ഈ വർഷം 12 ലക്ഷത്തോളം തൊഴില്‍ വിസകള്‍ അനുവദിച്ചെന്ന് തൊഴില്‍ മന്ത്രാലയം. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നിരവധി കരാറുകളിലും ഒപ്പുവെച്ചെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം അനുവദിച്ചത് ആറു ലക്ഷം തൊഴിൽ വിസകളായിരുന്നു. ഈ വര്‍ഷം ഇത് വരെ 12 ലക്ഷം തൊഴില്‍ വിസകളാണ് സൗദി തൊഴില്‍ സാമുഹിക വികസന മന്ത്രാലയം അനുവദിച്ചത്. തൊഴില്‍ സമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ രാജ്ഹി പറഞ്ഞതാണിക്കാര്യം.

സൗദി വിപണി പുതിയ നിക്ഷേപകരേയും സംരംഭകരേയും ആകര്‍ഷിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ശ്രദ്ധേയമായ ഈ വര്‍ദ്ധനയെന്നും മന്ത്രി പറഞ്ഞു. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ വാണിജ്യ രജിസ്‌ട്രേഷന്റെയും തൊഴിൽ വിസകളുടേയും നടപടിക്രമങ്ങളില്‍ നിരവധി പ്രയാസങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ധനകാര്യ ആവശ്യങ്ങളുള്‍പ്പെടെ വിവിധ സേവനങ്ങള്‍ ചുരുങ്ങിയ സമയങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാനാകും വിധം എളുപ്പമാക്കിയിട്ടുണ്ട്.

Advertising
Advertising

സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് ആറു ലക്ഷത്തോളം (5,90,000) തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് നിരവധി കരാറുകള്‍ ഒപ്പുവെച്ചു. അതേ സമയം ഫ്രീ ലാന്‍സിംഗ് പോലുള്ള ഏഴ് ലക്ഷത്തോളം പുതിയ ജോലികള്‍ ഇപ്പോള്‍ ലഭ്യമാണ്. അവ നിയന്ത്രിക്കുന്നതിനായി ഒരു സര്‍ക്കാര്‍ സ്ഥാപനവും അനുബന്ധ പോര്‍ട്ടലും പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ഫ്രീ ലാന്‍സിംഗ് ജോലിക്ക് രാജ്യത്തൊട്ടാകെ ഇത് വരെ 15,000 ത്തോളം തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിച്ചതായും തൊഴില്‍ മന്ത്രി പറഞ്ഞു.

Full View
Tags:    

Similar News