സ്വദേശിവത്കരണത്തിൻ്റെ വ്യാപനത്തിനായി ഡവലപ്പര്‍ നിതാഖാത്തുമായി സൗദി മന്ത്രാലയം

3 വര്‍ഷം കൊണ്ട് 340000 തൊഴിലവസരം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം

Update: 2026-01-22 15:41 GMT

റിയാദ്: സ്വദേശിവത്കരണത്തിന്‍റെ വ്യാപനം ലക്ഷ്യമിട്ട് നിതാഖാത്ത് പദ്ധതി പരിഷ്കരിച്ച് സൗദി. ഡവലപ്പര്‍ നിതാഖാത്ത് എന്ന പേരില്‍ പുതിയ ഘട്ടത്തിന് തുടക്കമായി. മൂന്ന് വര്‍ഷം കൊണ്ട് സ്വദേശികള്‍ക്ക് മാത്രമായി മൂന്നര ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സ്വകാര്യ മേഖലയുടെ വളർച്ച കൂടി വിഭാവനം ചെയ്യുന്ന രീതിയിലാണ് പുതിയ ഘട്ടം രൂപകൽപന ചെയ്തിരിക്കുന്നത്. ‘ഡെവലപർ നിതാഖാത്ത്’ എന്ന പേരിലുള്ള പദ്ധതിയുടെ പുതിയഘട്ടത്തിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചു. 2026 മുതൽ ആരംഭിച്ച ഈ ഘട്ടം മൂന്ന് വർഷത്തേക്കാണ് നടപ്പാക്കുക. ഈ കാലയളവിൽ സ്വദേശികൾക്കായി 3,40,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. തൊഴിൽ വിപണിയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും പദ്ധതി ഏറെ സഹായകമാകും.

2021ല്‍ തുടക്കം കുറിച്ച നിതാഖത്ത് പദ്ധതി വഴി ഇതുവരെയായി 550000 പേര്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി. തൊഴിൽ വിപണിയിലെ സാഹചര്യങ്ങളും ഓരോ മേഖലയുടെയും പ്രത്യേകതകളും കണക്കിലെടുത്ത് യാഥാർഥ്യബോധത്തോടെയുള്ള സ്വദേശിവത്കരണ നിരക്കുകളാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് തൊഴിൽ കാര്യ ഡെപ്യൂട്ടി മന്ത്രി അബ്ദുള്ള അബു തനൈൻ പറഞ്ഞു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News