സൗദിയിൽ ജോലിയില്ലാതെ ദുരിതത്തിലായ നാല് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ നാട്ടിലേക്കയച്ചു
തുണയായത് ഇന്ത്യൻ എംബസിയും സാമൂഹ്യ പ്രവര്‍ത്തകരും
ദമ്മാം: മത്സ്യ ബന്ധന ജോലിക്കായി സൗദിയിലെത്തി ദുരിതത്തിലായ നാല് ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചയച്ചു. ഇന്ത്യന്‍ എംബസിയുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും ഇടപെടലിനെ തുടര്‍ന്നാണ് മടക്കം സാധ്യമായത്. കന്യാകുമാരി സ്വദേശികളാണ് ജോലിയും ശമ്പളവുമില്ലാതെ മാസങ്ങളായി ദമ്മാമില്‍ ദുരിതത്തില്‍ കഴിഞ്ഞത്.
തമിഴ്നാട് കന്യാകുമാരി സ്വദേശികളായ ജയ്പാല്‍ രാംദേവ്, സെല്‍വം അഭിനാഷ്, മുനിയപ്പന്‍ കൃഷ്ണമൂര്‍ത്തി, ഹബീബ് മുഹമ്മദ് സജിമുദ്ധീന്‍ എന്നിവരാണ് ദുരിതങ്ങള്‍ക്കൊടുവില്‍ നാട്ടിലേക്ക് മടങ്ങിയത്. മത്സ്യ ബന്ധന ജോലിക്കായി എട്ട് മാസം മുമ്പാണ് ഇവര്‍ കിഴക്കന്‍ സൗദിയിലെത്തിയത്. എന്നാല്‍ മത്സ്യ ബന്ധ സീസണ്‍ അവസാനിച്ചതിനാല്‍ ഇനി ജോലി നല്‍കാന്‍ കഴിയില്ലെന്ന് തൊഴില്‍ ദാതാവ് അറിയിച്ചതോടെയാണ് ഇവര്‍ ദുരിതത്തിലായത്.
എക്സിറ്റോ അവധിയോ നല്‍കുവാനും ഇദ്ദേഹം തയ്യാറായില്ലെന്നും വിഷയത്തിലടപെട്ട സാഹമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ മാനവവിഭവശേഷി മന്ത്രാലയത്തെ സമീപിച്ചാണ് ഒടുവില്‍ മടക്കം സാധ്യമാക്കിയത്. സാമൂഹ്യ പ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടന്‍, സുരേഷ് ഭാരതി, മണിക്കുട്ടന്‍ എന്നിവര്‍ നിയമ നടപടികള്‍ക്ക് നേതൃത്വം നല്‍കി.