നിയമവിരുദ്ധമായി തീർഥാടകർക്ക് താമസസൗകര്യം നൽകിയാൽ 10 ലക്ഷം റിയാൽ പിഴ
ഹജ്ജ് സീസണിലേക്കുള്ള താത്കാലിക ലോഡ്ജ് ലൈസൻസിങ് സേവനം ആരംഭിച്ചു
റിയാദ്: മതിയായ ലൈസൻസില്ലാതെ തീർഥാടകർക്ക് താമസസൗകര്യം നൽകുന്ന കെട്ടിട ഉടമകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സൗദി വിനോദസഞ്ചാര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമം ലംഘിക്കുന്നവർക്ക് പത്ത് ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. മക്കയിലെയും മദീനയിലെയും കെട്ടിട ഉടമകൾ ലൈസൻസില്ലാതെ യാതൊരുവിധ ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി പ്രവർത്തനങ്ങളിലും ഏർപ്പെടരുതെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം.
ഹജ്ജ് സീസണിന് മുന്നോടിയായി നൽകുന്ന താത്കാലിക ലോഡ്ജ് ലൈസൻസുകൾ ആ കാലയളവിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നും മന്ത്രാലയം വ്യക്തത വരുത്തി. മക്കയിലും മദീനയിലും തീർഥാടകർക്ക് താമസസൗകര്യം നൽകാൻ ആഗ്രഹിക്കുന്നവർക്കായി ഹജ്ജ് സീസണിലേക്കുള്ള താത്കാലിക ലൈസൻസുകൾ അനുവദിക്കുന്ന സേവനം മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ മക്കയിലും മദീനയിലും പരിശോധനകൾ ശക്തമാക്കും. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ മന്ത്രാലയത്തിന്റെ പ്രത്യേക സംഘം കെട്ടിടങ്ങളിൽ സന്ദർശനം നടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.