വിതരണ ശൃംഖല സജ്ജം; സൗദിയുടെ കരഗതാഗതത്തിന് കരുത്തായി 5 ലക്ഷം ട്രക്കുകൾ
പ്രാദേശിക റൂട്ടുകളിലായി പ്രവർത്തിക്കുന്നത് 18,500 കമ്പനികൾ
റിയാദ്: ചരക്ക് സേവനങ്ങളുടെയും വിതരണ ശൃംഖലയുടെയും സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ സൗദി അറേബ്യയുടെ ട്രക്ക് വ്യൂഹം പൂർണ സജ്ജമാണെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വ്യവസായ നഗരങ്ങൾ, ലോജിസ്റ്റിക് സോണുകൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന മാർഗമാണ് കരഗതാഗതമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. വിവിധ തരം ചരക്കുകൾ നീക്കം ചെയ്യുന്നതിനായി അഞ്ച് ലക്ഷത്തിലധികം ട്രക്കുകളാണ് രാജ്യത്ത് അതീവ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നത്. രാജ്യത്തിനകത്തും ഗൾഫ് രാജ്യങ്ങളുമായുള്ള പ്രാദേശിക റൂട്ടുകളിലുമായി ലൈസൻസുള്ള 18,500 കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നു.
തുറമുഖങ്ങൾക്കും നഗരങ്ങൾക്കും ഇടയിലുള്ള ട്രക്കുകളുടെ ഗതാഗതം കൃത്യമായ സാങ്കേതിക നടപടിക്രമങ്ങളിലൂടെയാണ് നിയന്ത്രിക്കുന്നത്. ഇത് ചരക്ക് നീക്കം സുഗമമാക്കുകയും ലോജിസ്റ്റിക്സ് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നതാണ്. ചരക്ക് സേവനങ്ങളുടെ സ്ഥിരതയും സൗദി ട്രക്കുകളുടെ ലഭ്യതയും രാജ്യത്തെയും മേഖലയിലെയും വിതരണ ശൃംഖലയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതായി അതോറിറ്റി വ്യക്തമാക്കി. ഗതാഗത-ലോജിസ്റ്റിക്സ് സംവിധാനങ്ങളുടെ ഈ സംയോജിത പ്രവർത്തനം വഴി രാജ്യത്തെ ചരക്കുകളുടെ ഒഴുക്ക് തടസ്സമില്ലാതെ തുടരുമെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉറപ്പുനൽകി.