സത്യേന്ദ്ര ജയിന്‍റെയും മനീഷ് സിസോദിയയുടെയും രാജി; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗ്‌സ്

അറിയാം സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ച ഇന്നത്തെ ചര്‍ച്ചകള്‍

Update: 2023-02-28 17:40 GMT
Advertising

സത്യേന്ദ്ര ജയിൻ മന്ത്രി സ്ഥാനം രാജിവച്ചു

മദ്യനയവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കള്ളപ്പണക്കേസിൽ മുമ്പ് അറസ്റ്റിലായ ആരോ​ഗ്യമന്ത്രി സത്യേന്ദ്ര ജയിനും മന്ത്രിസ്ഥാനം രാജിവച്ചു.ഇരുവരുടേയും രാജി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്വീകരിച്ചു. രണ്ട് വർഷമോ അതിൽ കൂടുതലോ കാലം തടവിന് ശിക്ഷിക്കപ്പെട്ടാൽ, സിസോദിയയ്ക്കും ജയിനും തങ്ങളുടെ എം.എൽ.എ സ്ഥാനം നഷ്ടമാവുകയും ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാതെ വരികയും ചെയ്യും.

ആം ആദ്മി പാർട്ടി സർക്കാരിൽ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന സത്യേന്ദ്ര ജയിൻ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2022 മെയ് മാസം മുതൽ ജയിലിലാണ്. കടലാസ് കമ്പനികളുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ജയിനിന്റെ കുടുംബാംഗങ്ങളെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.


മനീഷ് സിസോദിയ

മദ്യനയ കേസില്‍ ഞായറാഴ്ചയാണ് സി.ബി.ഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചോദ്യംചെയ്തുള്ള ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഹരജി ഇന്ന് സുപ്രിംകോടതി തള്ളിയിരുന്നു. നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. ഹൈക്കോടതിയെ സമീപിക്കാൻ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദേശം നല്‍കി.

അതേസമയം സിസോദിയ ഇന്ന് മന്ത്രിസ്ഥാനം രാജി വച്ചിരുന്നു. സിസോദിയ ഡല്‍ഹി സര്‍ക്കാരില്‍ 18 വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്. സിസോദിയ അഞ്ചു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിലാണ്. അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ സിസോദിയ ആണെന്ന് സി.ബി.ഐ കോടതിയില്‍ വാദിച്ചു. രണ്ട് തവണയായി 19 മണിക്കൂറോളം ചോദ്യംചെയ്തിട്ടും സഹകരിച്ചില്ലെന്നും അതീവ രഹസ്യമായി ഗൂഢാലോചന നടത്തിയതിന് തെളിവുകളുണ്ടെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.


അരവിന്ദ് കെജരിവാള്‍

മന്ത്രിമാരായ മനീഷ് സിസോദിയയുടെയും സത്രേന്ദ്ര ജെയിനിന്‍റെയും അറസ്റ്റിനും രാജിക്കും പിന്നാലെ സമ്മര്‍ദ്ദത്തിലായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവെക്കണം എന്ന് ബി.ജെ.പിയുടെ ആവശ്യപ്പെട്ടിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ഇരുവരുടേയും രാജികെജ്‌രിവാൾ സ്വീകരിച്ചു. ജനങ്ങൾ എല്ലാം മനസിലാക്കുന്നുണ്ടെന്നും ജനങ്ങൾ പ്രതികരിക്കുമെന്നുമാണ് സിസോദിയയുടെ അറസ്റ്റിനെക്കുറിച്ച് അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചത് .

സുപ്രീംകോടതിയുടെ വിമർശനം 

ചരിത്രസ്ഥലങ്ങളുടെ പേരുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ ബി.ജെ.പി നേതാവിന് സുപ്രീംകോടതിയുടെ വിമർശനം. ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ വിരൽ ചൂണ്ടുന്നതാണ് ഹരജി എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ബിജെപി നേതാവ്‌ അശ്വിനി ഉപാധ്യായ സമർപ്പിച്ച ഹരജിയിലാണ് സുപ്രിം കോടതിയുടെ വിമർശനം. ഹരജി പിൻവലിച്ച്‌ ഈ ആവശ്യവുമായി കേന്ദ്രസർക്കാരിനെ സമീപിക്കാൻ അനുവദിക്കണമെന്ന ഉപാധ്യായയുടെ ആവശ്യവും സുപ്രീംകോടതി തള്ളി.

ഇന്ത്യ മതനിരപേക്ഷ രാജ്യമാണ്‌. കോടതി മതനിരപേക്ഷ വേദിയാണ്‌. ഹിന്ദുമതം ഒരു ജീവിതരീതിയാണ്‌. മറ്റുള്ളവരെക്കൂടി ഉൾക്കൊള്ളുന്നതാണ്‌ അതിന്റെ സ്വഭാവം. വിഭജിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷുകാരുടെ തന്ത്രമാണ്‌ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയത്‌. അതിലേക്ക്‌ തിരിച്ചുപോകണമെന്ന്‌ വാശി പിടിക്കരുതെന്നും ജസ്റ്റിസുമാരായ കെ എം ജോസഫ്‌, ബി വി നാഗരത്ന എന്നിവർ അംഗങ്ങളായ ബെഞ്ച്‌ വ്യക്തമാക്കി.

ഇത്തരം വിഷയങ്ങൾ കുത്തിപ്പൊക്കി രാജ്യത്തെ തിളപ്പിക്കാനാണോ ഭാവമെന്നും കോടതി ചോദിച്ചു. ഞാൻ ഒരു ക്രിസ്‌ത്യാനിയാണ്‌. എന്നാൽ, ഹിന്ദുമതത്തെ ആദരിക്കുന്നു. കേരളത്തിൽ ഹിന്ദുരാജാക്കന്മാർ പള്ളികൾക്കും മറ്റും സ്ഥലങ്ങൾ ദാനം ചെയ്‌തിട്ടുണ്ട്‌. ഭാവിതലമുറകളെക്കൂടി ഭൂതകാലത്തിന്റെ തടവിലിടാൻ നോക്കരുത്‌–- ജസ്റ്റിസ്‌ കെ എം ജോസഫ്‌ പറഞ്ഞു.


സിദ്ദു മൂസേവാല 

സിദ്ദു മൂസേവാലയുടെ ഘാതകരുടെ മരണത്തിന് പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങായി ജസ്റ്റിസ് ഫോർ സിദ്ദു മൂസേവാലെ. പഞ്ചാബിലെ ജയിലിൽ നടന്ന സംഘർഷത്തിൽ പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല കേസിലെ രണ്ട് പ്രതികൾ കൊല്ലപ്പെട്ടിരുന്നു. ദുരൻ മൻദീപ് സിംഗ് തൂഫാൻ,മൻമോഹൻസിംഗ് മോഹന എന്നിവരാണ് കൊല്ലപ്പെട്ടത്.പഞ്ചാബിലെ ഗോയിന്ദ്‍വാള്‍ സാഹിബ് സെന്‍ട്രല്‍ ജയിലില്‍ നടന്ന സംഘര്‍ഷത്തിലാണ് മരണം. ഇതേ കേസിലെ പ്രതിയായ മറ്റൊരു അന്തേവാസിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

2022 മെയ് 29നാണ് പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വെച്ച് കൊല്ലപ്പെടുന്നത്.പഞ്ചാബ് സര്‍ക്കാര്‍ സിദ്ദു മൂസെവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറുന്നത്. മൂസെവാലയെ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമായ അങ്കിത് സിർസ സിദ്ദു മൂസേവാലയെ വെടിവച്ചു കൊന്നത്.ശരീരത്തിലേക്ക് 19 ബുള്ളറ്റുകൾ തുളച്ചുകയറിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ സ്ഥിരീകരിച്ചിരുന്നു.

പത്തുതല

സിലംബരസൻ ടി.ആർ, ഗൗതം കാർത്തിക് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണ് 'പത്തു തല'. മാർച്ച് 30 നാണ് ടിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്‍റെ ടീസർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒബെലി എൻ കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2017ൽ പുറത്തിറങ്ങിയ കന്നഡ ചിത്രമായ മഫ്തിയുടെ റീമേക്കാണ് പത്തു തല.

വരാനിരിക്കുന്ന തമിഴ് ചിത്രം പത്തു തല മാർച്ച് 30 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഇപ്പോൾ സിനിമയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഗൗതം വാസുദേവ് മേനോൻറെ പോസ്റ്റർ ആണ് പുറത്തുവിട്ടു.കന്നഡ പതിപ്പിൽ ശിവരാജ്കുമാർ അവതരിപ്പിച്ച കഥാപാത്രത്തെയാണ് സിലംബരശൻ അവതരിപ്പിക്കുക.

ജയന്തിലാൽ ഗാഡയും കെ ഇ ജ്ഞാനവേൽരാജയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗൗതം കാർത്തിക്, പ്രിയ ഭവാനി ശങ്കർ, ഗൗതം വാസുദേവ് ​​മേനോൻ, കലൈയരശൻ, ടീജയ് അരുണാസലം എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ ആർ റഹ്മാൻ സംഗീതവും ഫറൂക്ക് ജെ ബാഷ ഛായാഗ്രഹണവും നിർവ്വഹിക്കുന്നത്.

ബെൻസേമക്ക് വോട്ട് ചെയ്തില്ല ഡേവിഡ് അലാബക്കെതിരെ തിരിഞ്ഞ് റയൽ ആരാധകർ

ഫിഫ ദ ബെസ്റ്റ് പുരസ്കാരത്തിനായുള്ള വോട്ടിങ്ങിൽ റയൽമാഡ്രിഡ് താരം ഡേവിഡ് അലാബ വോട്ട് ചെയ്തത് ലയണൽ മെസിക്ക്.  വോട്ട് ചെയ്തതിന് പിന്നാലെ ഡേവിഡ് അലാബയ്ക്കെതിരെ വംശീയാധിക്ഷേപം. റയൽമാഡ്രിഡിന്‍റെ കരിം ബെൻസെമ പട്ടികയിലുണ്ടായിട്ടും മെസിക്ക് വോട്ട് ചെയ്തതാണ് റയൽ ആരാധകരെ ചൊടിപ്പിച്ചത്. കുരങ്ങെന്ന് വിളിച്ചാണ് ആരാധകർ അലാബയെ അധിക്ഷേപിച്ചത്. പ്രതിഷേധം വ്യാപകമായതോടെ അലാബ വിശദീകരണവുമായെത്തി. വ്യക്തിപരമായല്ല , ഓസ്ട്രിയൻ ടീം എന്ന നിലയിൽ ചർച്ച ചെയ്തെടുത്ത തീരുമാനപ്രകാരമാണ് വോട്ട് ചെയ്തതെന്നാണ് അലാബയുടെ വിശദീകരണം.





Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News