ഇംഗ്ലണ്ട് ചീട്ടുകൊട്ടാരം; ബോക്സിങ് ഡേയില്‍ ഓസീസ് കൊടുങ്കാറ്റ്

185 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലീഷ് ബാറ്റർമാർ മുഴുവൻ കൂടാരം കയറി

Update: 2021-12-26 11:39 GMT

ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ട് തകർച്ച തുടരുന്നു. ബോക്സിങ് ഡേ ടെസ്റ്റിലെ ആദ്യ ദിനത്തില്‍  185 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലീഷ് ബാറ്റർമാർ മുഴുവൻ കൂടാരം കയറി.  മറുപടി ബാറ്റിങ്ങിൽ ആദ്യ ദിനം കളിയവസാനിക്കുമ്പോൾ ആസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എടുത്തിട്ടുണ്ട്.

പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ തോൽവി വഴങ്ങിയിട്ടും പാഠമുൾക്കൊള്ളാത്ത ഇംഗ്ലീഷ് ബാറ്റർമാരെയാണ് മൂന്നാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ കണ്ടത്. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ഹസീബ് ഹമീദ് റൺസ് ഒന്നുമെടുക്കാതെ പുറത്തായി.

Advertising
Advertising

പിന്നീട് ഇംഗ്ലീഷ് ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് കണ്ടത്. ബെൻസ്‌റ്റോക്‌സും ബാരിസ്‌റ്റോയും ജോസ് ബട്‌ലറുമടക്കമുള്ള പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിംഗ് നിര വലിയ സംഭാവനകളൊന്നും നൽകാതെ ഒന്നൊന്നായി കൂടാരം കയറി. ക്യാപ്റ്റൻ ജോ റൂട്ട് മാത്രമാണ് അൽപ്പം പിടിച്ച് തിന്നത്. ജോ റൂട്ട് അർധസെഞ്ച്വറി നേടി. ഓസ്‌ട്രേലിയക്കായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസും നതാൻ ലിയോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍   ആസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ്  എന്ന നിലയിലാണ്. 20 റൺസെടുത്ത മാർക്വസ് ഹാരിസും റൺസൊന്നുമെടുക്കാതെ നതാൻ ലിയോണുമാണ് ക്രീസിൽ. 38 റൺസെടുത്ത ഡേവിഡ് വാർണറാണ് പുറത്തായത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇംഗ്ലണ്ടിന് ഈ മത്സരം നിർണ്ണായകമാണ്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News