ലോകകപ്പിലെ ഹീറോയായ സഞ്ജുവിന് രാജകീയ വരവേൽപ്പൊരുക്കി തലസ്ഥാന നഗരി
ടി20 ലോകകപ്പ് തിളക്കത്തിൽ സഞ്ജു സാംസൺ
തിരുവനന്തപുരം: ടി20 ലോകകപ്പ് വിജയത്തിനു ശേഷം തിങ്കളാഴ്ച്ച കേരളത്തിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസണിന് രാജകീയ വരവേൽപ്പുമായി തലസ്ഥാന നഗരി. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി വി ശിവൻകുട്ടി താരത്തിനെ സ്വീകരിച്ചു. എഎ റഹിം എംപി അടക്കമുള്ളവരും സഞ്ജുവിനെ സ്വാഗതം ചെയ്തു. വിമാനത്താവളത്തിൽ ആരാധകപ്രവാഹമാണ് തങ്ങളുടെ പ്രിയ താരത്തിനെ എതിരേൽക്കാനായി എത്തിയത്. തന്റെ ആരാധകർക്കെല്ലാം നന്ദി പറഞ്ഞതിനു ശേഷമാണ് താരം വിമാനതാവളത്തിൽ നിന്ന് മടങ്ങിയത്.
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തേ അറിയിച്ചിരുന്നു. ചടങ്ങിന്റെ തീയതിയും സമയവും താരത്തിന്റെ സൗകര്യമനുസരിച്ച് പിന്നീട് തീരുമാനിക്കും.
ലോകകപ്പിൽ ഫൈനലിലേതടക്കം തുടർച്ചയായി മൂന്ന് അർധസെഞ്ച്വറികളുമായി മികച്ച പ്രകടമാണ് സഞ്ജു കാഴ്ച്ചവെച്ചത്. ടൂർണെമെന്റിൽ അഞ്ച് മത്സരങ്ങൾ കളിച്ച സഞ്ജു 80.25 എന്ന മികച്ച ശരാശരിയിൽ 321 റൺസാണ് അടിച്ചുകൂട്ടിയത്. ന്യൂസിലൻഡിനെതിരായ കലാശപ്പോരാട്ടത്തിൽ 46 പന്തിൽ നിന്ന് 89 റൺസ് എടുത്ത് ടി20 ലോകകപ്പ് ഫൈനലിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡും സ്വന്തമാക്കി. ഒരു ടി20 ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന വിരാട് കോഹ്ലിയുടെ റെക്കോർഡും സഞ്ജു തകർത്തിരുന്നു. പ്ലേയർ ഓഫ് ദ ടൂർണമെന്റായി ഇന്ത്യയെ രണ്ടാം ലോകകിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.