ടി20 ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് വലിയ സമ്മാനത്തുക; കണക്കുകൾ ഇങ്ങനെ
2024ൽ ജേതാക്കളായ ഇന്ത്യക്ക് ലഭിച്ചതിനേക്കാൾ സമ്മാനത്തുകയിൽ വർധനവാണ് ഇത്തവണ ഐസിസി വരുത്തിയത്.
അഹമ്മദാബാദ്: ടി20 ലോകകപ്പ് ജേതാക്കളാകുന്ന ടീമിന് ലഭിക്കുക ഉയർന്ന സമ്മാനത്തുക. പോയ പതിപ്പിനേക്കാൾ 20 ശതമാനം വരെയാണ് ഐസിസി വർധനവ് വരുത്തിയത്. പരസ്യവരുമാനത്തിലും വ്യൂവർഷിപ്പിലും റെക്കോർഡുകളാണ് ഇത്തവണ ലോകകപ്പ് മറികടന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന ഇന്ത്യ-പാകിസ്താൻ മത്സരം 2024 ടി20 ലോകകപ്പ് ഫൈനൽ വ്യൂവർഷിപ്പിന്റെ റെക്കോർഡ് പഴങ്കഥയാക്കിയിരുന്നു. ഇതനുസരിച്ചാണ് സമ്മനത്തുകയിലും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വലിയമാറ്റം വരുത്തിയത്. എല്ലാ മത്സരങ്ങളിലുമായി ഏകദേശം 120.37 കോടിയാണ് ടീമുകൾക്കായി മാറ്റിവെച്ചത്.
ജേതാക്കളാകുന്ന ടീമിന് 27 കോടിയിലധികമാണ് ഇത്തവണ പ്രൈസ്മണിയായി ലഭിക്കുക. 2024 ലെ ടി20 ലോകകപ്പ് ഇന്ത്യ നേടിയപ്പോൾ ടീം ഇന്ത്യയ്ക്ക് ഏകദേശം 20.4 കോടിയാണ് ലഭിച്ചിരുന്നത്. റണ്ണേഴ്സ് അപ്പ് ടീമിന് ഏകദേശം 14.65 കോടി സമ്മാനത്തുക ലഭിക്കും. സെമി ഫൈനലിൽ പുറത്തായ ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കും 7.24 കോടി വീതമാകും നൽകുക. സൂപ്പർ എട്ടിൽ പുറത്തായവർക്ക് 3.48 കോടി വീതവും ഗ്രൂപ്പ് ഘട്ടത്തിൽ മടങ്ങിയവർക്ക് 2.29 കോടിയും സമാശ്വാസമായി ഐസിസി നൽകും. ഇത്തവണ 20 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
സെമിയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ന്യൂസിലൻഡ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്.