പ്രവചനങ്ങളെല്ലാം എട്ടുനിലയിൽപൊട്ടി; മുൻ പാക് പേസറെ ട്രോളി സിദ്ധുവും കൈഫും

സഞ്ജുവിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് ഇംഗ്ലണ്ട് തോൽക്കാൻ കാരണമായതെന്നാണ് മത്സരശേഷം ആമിർ പ്രതികരിച്ചത്.

Update: 2026-03-06 11:15 GMT
Editor : Sharafudheen TK | By : Sports Desk

മുംബൈ: ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് മുൻ പാക് പേസർ മുഹമ്മദ് ആമിർ നടത്തിയ പ്രവചനങ്ങൾ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു. ഇംഗ്ലണ്ടിനെ കീഴടക്കി ഇന്ത്യ കലാശകളിക്ക് ടിക്കറ്റെടുത്തിന് പിന്നാലെയാണ് ആമിറിനെ ട്രോളി മുൻ ഇന്ത്യൻ  താരങ്ങളടക്കം രംഗത്തെത്തിയത്. ഇന്ത്യ ഇത്തവണ സെമി കാണില്ലെന്നും ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ,വെസ്റ്റിൻഡീസ് എന്നീ ടീമുകൾക്കാകും സാധ്യതയെന്നുമായിരുന്നു നിരീക്ഷണം. എന്നാൽ ഫൈനൽ കാണാതെ ഈ മൂന്ന് ടീമുകളും പുറത്തായതോടെയാണ് മുൻ പാക് താരം വീണ്ടും ട്രോൾ ചെയ്യപ്പെട്ടത്. ധോങ്കി ബാബയെന്നാണ് (തെറ്റായി പ്രചാരണം നടത്തുന്നയാൾ) മുൻ ഇന്ത്യൻ താരം നവ്‌ജോത് സിങ് സിദ്ധു അമീറിനെ വിശേഷിപ്പിച്ചത്.

Advertising
Advertising

  യഥാർത്ഥ സ്പോർട്സ്മാൻഷിപ്പോ വിശകലനമോ അല്ലെന്നും വിവാദങ്ങളിലൂടെ പ്രസക്തി നിലനിർത്താനുള്ള ആമീറിന്റെ ശ്രമമായി മാത്രം ഇതിനെ കണ്ടാൽമതിയെന്നും സിദ്ധു മത്സരശേഷം നടത്തിയ വിശകലനത്തിനിടെ വ്യക്തമാക്കി. വാർത്താതലക്കെട്ടുകളിൽ ഇടംപിടിക്കാനാണ് ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് മുൻ ബാറ്റ്സ്മാൻ മുഹമ്മദ് കൈഫും അമീറിനെ വിമർശിച്ചു. 2024 ലെ ടി20 ലോകകപ്പിലെ നിർണായക സൂപ്പർ ഓവറിൽ യുഎസ്എയെ തടഞ്ഞുനിർത്തുന്നതിൽ പരാജയപ്പെട്ട അമീറിന്റെ യോഗ്യതയേയും കൈഫ് ചോദ്യം ചെയ്തു. പോയദിനം വിരേന്ദ്രർ സേവാഗും ആമീറിനെ ട്രോളി രംഗത്തെത്തിയിരുന്നു

 വെസ്റ്റിൻഡീസിനെതിരെ സൂപ്പർ എട്ടിൽ ഇന്ത്യ തോൽക്കുമെന്ന് പറഞ്ഞ അമീർ, ഇംഗ്ലണ്ടിനെതിരായ സെമിയിലും ഇതേ വാദം ആവർത്തിക്കുകയായിരുന്നു. എന്നാൽ മത്സരശേഷവും തന്റെ വാദം തുടരാനാണ് ആമിർ ശ്രമിച്ചത്. നിർണായക ക്യാച്ച് നഷ്ടപ്പെടുത്തിയതാണ് ഇംഗ്ലണ്ടിന്റെ തോൽവിക്ക് കാരണമാക്കിയതെന്നായിരുന്നു മുൻ പാക് താരം പ്രതികരിച്ചത്. രണ്ട് ടീമുകളും തമ്മിലുള്ള ഒരേയൊരു വ്യത്യാസം ജസ്പ്രീത് ബുംറയായിരുന്നു. ഹാരി ബ്രൂക്ക് സഞ്ജുവിന്റെ ആ ക്യാച്ച് എടുത്തിരുന്നെങ്കിൽ ഒരു ഓവർ ബാക്കിനിൽക്കെ ഇംഗ്ലണ്ട് ലക്ഷ്യം മറികടക്കുമായിരുന്നുവെന്നും ആമിർ കൂട്ടിചേർത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 253 റൺസാണ് പടുത്തുയർത്തിയത്. ടി20 ലോകകപ്പ് നോക്കൗട്ടിലെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. 42 പന്തിൽ എട്ട് ഫോറും ഏഴ് സിക്‌സറും സഹിതം 89 റൺസ് അടിച്ചെടുത്ത സഞ്ജു സാംസണിന്റെ ബാറ്റിങ് കരുത്തിലായിരുന്നു ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക് മുന്നേറിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News