അർധസെഞ്ച്വറിയുമായി കെ.എൽ രാഹുൽ; ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്ക് വിജയം, ഏകദിന പരമ്പര

രണ്ടാം ഏകദിനത്തിൽ ശ്രീലങ്കയെ നാല് വിക്കറ്റിനാണ് വീഴ്ത്തിയത്‌

Update: 2023-01-12 16:25 GMT
Advertising

മുൻനിരക്കാർ ബാറ്റിംഗിൽ നിറംമങ്ങിയ മത്സരത്തിൽ അർധസെഞ്ച്വറിയുമായി കെ.എൽ രാഹുൽ പിടിച്ചുനിന്നതോടെ ശ്രീലങ്കക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം, ടി20 പരമ്പരയ്ക്ക് പിന്നലെ ഏകദിനത്തിലും ഇന്ത്യയ്ക്ക്‌ പരമ്പര നേട്ടം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്ക അത്ര വലിയ സ്‌കോറല്ല അടിച്ചത്. 215 റൺസാണ് പത്ത് വിക്കറ്റ് നഷ്ടത്തിൽ സിംഹള നാട്ടുകാർ നേടിയത്. കഴിഞ്ഞ കളിയിൽ റൺമഴ പെയ്യിച്ച ഇന്ത്യൻ ബാറ്റർമാർ ഈ ലക്ഷ്യം എളുപ്പത്തിൽ മറികടക്കുമെന്നായിരിക്കും പലരും കരുതിയിരിക്കുക. എന്നാൽ ഓപ്പണർമാരായ രോഹിത് ശർമ(17)യും ശുഭ്മാൻ ഗില്ലും(21) വലിയ പോരാട്ടത്തിന് തുനിഞ്ഞില്ല. കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയ സൂപ്പർ താരം വിരാട് കോഹ്‌ലി കേവലം നാല് റൺസ് മാത്രം അക്കൗണ്ടിൽ ചേർത്ത് പുറത്തായി. നാലാമതായിറങ്ങിയ ശ്രേയസ് അയ്യർ 28 റൺസടിച്ചു. പിന്നീട് ഇറങ്ങിയ കെ.എൽ രാഹുലും (64) ഹർദിക് പാണ്ഡ്യയും(36) ചേർന്നുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് കൊണ്ടുപോയത്. ഒടുവിൽ ചമിക കരുണരത്‌നെ ഹർദികിനെ വീഴ്ത്തി ഈ കൂട്ടുകെട്ട് തകർത്തു. തുടർന്ന് കെ.എൽ. രാഹുലിന് ആദ്യം അക്‌സർ പട്ടേലും പിന്നീട് കുൽദീപ് യാദവും പിന്തുണ നൽകി. ഇതോടെ 43.2 ഓവറിൽ ടീം ഇന്ത്യ 219 റൺസ് നേടുകയായിരുന്നു.

മൂന്നു മുൻനിര ലങ്കൻ ബാറ്റർമാരെ പുറത്താക്കി കുൽദീപാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്. ആദ്യ ഏകദിനത്തിലെ ഫീൽഡിംഗിനിടെ യുസ്വേന്ദ്ര ചഹലിന് വലത് ചുമലിൽ പരിക്കേറ്റതോടെയാണ് കുൽദീപിന് അന്തിമ ഇലവനിൽ ഇടം കിട്ടിയത്. എന്നാൽ താരം നന്നായി തന്നെ അവസരം ഉപയോഗപ്പെടുത്തി. ഇന്നത്തെ മത്സരത്തോടെ 200 അന്താരാഷ്ട്രാ വിക്കറ്റുകളെന്ന നേട്ടം ഈ 28കാരൻ സ്വന്തമാക്കി.

അർധസെഞ്ച്വറി നേടിയ നുവാനിദു ഫെർനാൻഡോ(50) മാത്രമാണ് ലങ്കൻ സംഘത്തിൽ പൊരുതിനോക്കിയത്. നേരത്തെ, ടോസ് നേടി ലങ്കൻ നായകൻ ദാസുൻ ഷനക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു തുടക്കം. ഒരുവശത്ത് ആവിഷ്‌ക ഫെർനാൻഡോ ആക്രമിച്ചു കളിച്ചപ്പോൾ കരുതലോടെയായിരുന്നു നുവാനിദുവിന്റെ തുടക്കം. ഇരുവരും ചേർന്ന് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ മുഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്.

17 പന്തിൽ നാല് ബൗണ്ടറിയടിച്ച് 20 റൺസുമായി നിന്ന ആവിഷ്‌ക്കയെ ഞെട്ടിച്ച് സിറാജിന്റെ മനോഹരമായൊരു വൊബിൾ സീം ഡെലിവറി. കുറ്റിയും പിഴുതാണ് പന്ത് കടന്നുപോയത്. രണ്ടാം വിക്കറ്റിൽ കുശാൽ മെൻഡിസുമായി കൂട്ടുചേർന്ന് നുവാനിദു ലങ്കൻ ഇന്നിങ്‌സ് പടുത്തുയർത്തി. ആക്രമണമൂഡിലായിരുന്നു മെൻഡിസ്. സിക്‌സറും ബൗണ്ടറികളുമായി അടിച്ചുതകർത്ത് അർധസെഞ്ച്വറിയിലേക്കുള്ള മെൻഡിസിന്റെ കുതിപ്പ് പക്ഷെ കുൽദീപ് തകർത്തു. വിക്കറ്റിനു മുന്നിൽ കുരുങ്ങി മടങ്ങുമ്പോൾ ഒരു സിക്‌സും മൂന്നു ഫോറും സഹിതം 34 റൺസായിരുന്നു മെൻഡിസിന്റെ സമ്പാദ്യം.

നാലാമനായി ഇറങ്ങിയ ധനഞ്ജയ ഡി സിൽവ നേരിട്ട ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കായി മടങ്ങി. അക്‌സർ പട്ടേലിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് താരം പുറത്തായത്. ചാരിത് അസലങ്കയെ(15) പുറത്താക്കി കുൽദീപ് വീണ്ടും മത്സരം ഇന്ത്യൻ കൈയിലെത്തിച്ചു. ഇതിനിടെ അർധസെഞ്ച്വറി പിന്നിട്ട നുവാനിദു ഫെർനാൻഡോ റൺഔട്ടിൽ പുറത്താകുകയും ചെയ്തു. 63 പന്ത് നേരിട്ട് ആറ് ബൗണ്ടറി സഹിതമാണ് താരം 50 റൺസ് അടിച്ചത്.

ആറാമനായി ഇറങ്ങിയ നായകൻ ഷനകയ്ക്ക് ഇത്തവണ അത്ഭുതങ്ങളൊന്നും ചെയ്യാനായില്ല. ആദ്യ മത്സരത്തിൽ അവിസ്മരണീയമായ സെഞ്ച്വറി ഇന്നിങ്‌സിലൂടെ വിസ്മയിപ്പിച്ച ഷനക(രണ്ട്) കുൽദീപിന്റെ പന്തിൽ ക്ലീൻബൗൾഡായാണ് പുറത്തായത്. എന്നാൽ, തുടർന്ന് ലങ്കൻ വാലറ്റത്തിന്റെ കൗണ്ടർ അറ്റാക്കാണ് കണ്ടത്.

വനിന്ദു ഹസരങ്ക 17 പന്തിൽ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 21 റൺസെടുത്തു പുറത്തായി. ഉമ്രാൻ മാലികാണ് താരത്തെ അക്‌സർ പട്ടേലിന്റെ കൈയിലെത്തിച്ച് മടക്കിയയച്ചത്. പിന്നാലെ വമ്പനടികളുമായി കളംനിറഞ്ഞു ചാമിക കരുണരത്‌നെയും ദുനിത് വെല്ലലാഗെയെയും. 17 റൺസെടുത്ത ചാമികയെ ഉമ്രാൻ മാലിക് വീണ്ടും അക്‌സറിന്റെ കൈയിലെത്തിച്ചു. പിന്നാലെ വെല്ലലാഗെയെ മുഹമ്മദ് സിറാജും പുറത്താക്കി. ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 32 റൺസെടുത്താണ് താരം ഇന്ത്യയ്ക്ക് ഭീഷണിയുയർത്തിയത്. 17 റൺസുമായി കസുൻ രജിത പുറത്താകാതെ നിന്നു. ഇന്ത്യൻ ബൗളർമാരിൽ മൂന്നുവീതം വിക്കറ്റെടുത്ത കുൽദീപും സിറാജുമാണ് തിളങ്ങിയത്. ഉമ്രാന് രണ്ടു വിക്കറ്റും അക്‌സർ പട്ടേലിന് ഒരു വിക്കറ്റും ലഭിച്ചു.

ഇന്നത്തെ മത്സരം കാണാൻ ബിസിസിഐയുടെ മുൻ പ്രസിഡൻറ് സൗരവ് ഗാംഗൂലിയടക്കമുള്ള പ്രമുഖർ എത്തിയിരുന്നു. മത്സരം തുടങ്ങുന്നതിന്റെ മുന്നോടിയായി ഈഡൻ ഗാർഡനിലെ പ്രശസ്ത മണി മുഴക്കിയത് കമൻററി ടീമിന്റെ ഭാഗം കൂടിയായ മുൻ ശ്രീലങ്കൻ ക്രിക്കറ്റർ കുമാർ സംഗക്കാരയാണ്.

India also won the ODI series against Sri Lanka.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News