ട്വന്റി 20: അഫ്ഗാനെ തകർത്ത് ഇന്ത്യ പരമ്പര തൂത്തുവാരി

കനത്തപോരാട്ടവു​ം ആവേശവും നിറഞ്ഞ മത്സരത്തിൽ രണ്ടാം സൂപ്പർ ഓവറിലാണ് അഫ്ഗാനിസ്താനെ ഇന്ത്യ വീഴ്ത്തിയത്

Update: 2024-01-17 18:32 GMT
Editor : Anas Aseen | By : Web Desk
Advertising

ബംഗളൂരു: അഫ്ഗാനിസ്താനെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് സൂപ്പർ വിജയം.  കനത്തപോരാട്ടവും ആവേശവും നിറഞ്ഞ മത്സരം രണ്ടാം സൂപ്പർ ഓവറി​ലേക്ക് നീണ്ടെങ്കിലും രവി ബിഷ്‍ണോയുടെ ബൗളിങ്ങിൽ മികവിൽ അഫ്ഗാനെ വീഴ്ത്തിയാണ് ട്വന്റി 20 പരമ്പര ഇന്ത്യ തൂത്തുവാരിയത്. 

ആതിഥേയരുയർത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലെത്തിയതോടെയാണ്  ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന  മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ആദ്യസൂപ്പർ ഓവറും (16) സമനിലയിലൊതുങ്ങിയതോടെയാണ് രണ്ടാം സൂപ്പർ ഓവറിലേക്ക് കളി നീണ്ടത്. 11 റൺസി​ലൊതുങ്ങിയ ഇന്ത്യ, രവി ബിഷ്‍ണോയുടെ ബൗളിങ്ങ് മികവിൽ മൂന്ന് ബാളിൽ അഫ്ഗാനെ വീഴ്ത്തി.

നേരത്തെ ക്യാപ്റ്റൻ രോഹിത് ശർമയുടെയും റിങ്കു സിങ്ങുവിന്‍റെയും ബാറ്റിങ്ങ് കരുത്തിൽ ആതിഥേയർ നാല് വിക്കറ്റ് നഷ്ടത്തിൽ അടിച്ചൂകൂട്ടിയത് 212 റൺസ്. 213 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിൽ 212 റൺസിനൊതുക്കിയതോടെയാണ് മത്സരം സൂപ്പർ ഓവറിലെത്തിയത്.

രോഹിത് ശർമ 69 പന്തിൽ പുറത്താകാതെ 121 റൺസെടുത്തു. പുറത്താകാതെ 69 റൺസെടുത്ത റിങ്കു സിങ് ക്യാപ്റ്റന് മികച്ച പിന്തുണയേകി. എട്ട് സിക്സും 11 ഫോറുമാണ് രോഹിതിന്റെ ബാറ്റിൽനിന്ന് പിറന്നത്. ഇരുവരും ചേർന്ന് 190 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

ടോസ് നേടിയ രോഹിത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഫരീദ് അഹ്മദ് എറിഞ്ഞ മൂന്നാം ഓവറിൽ രണ്ട് വിക്കറ്റാണ് നഷ്ടമായത്. നാല് റൺസെടുത്ത ജെയ്സ്വാളും റണ്ണൊന്നും എടുക്കാതെ വിരാട് കോഹ്‍ലിയും കൂടാരം കയറി. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ ശിവം ദുബെയും ഇന്ന് നിരാശപ്പെടുത്തി. അസ്മത്തുള്ളയുടെ പന്തിൽ ദുബെ പുറത്താകുമ്പോൾ ആറ് പന്തിൽനിന്ന് ഒരു റൺസ് മാത്രമായിരുന്നു സമ്പാദ്യം.

തുടർന്നെത്തിയ മലയാളി താരം സഞ്ജു സാംസണും നിരാശപ്പെടുത്തി. ഫരീദ് അഹ്മദിന്റെ നേരിട്ട ആദ്യ പന്തിൽ തന്നെ നബിക്ക് ക്യാച്ച് കൊടുത്ത് സഞ്ജു മടങ്ങി. അഞ്ച് ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 22 റൺസ് മാത്രമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. എന്നാൽ, കഴിഞ്ഞ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ രോഹിത് ശർമ ഇത്തവണ മുന്നിൽനിന്ന് നയിച്ചതോടെ മത്സരത്തിന്റെ ഗതിമാറി. ഒപ്പം റിങ്കു സിങ്ങും സ്കോറിങ്ങിന്റെ വേഗത കൂട്ടി. സിക്സും ഫോറുമെല്ലാം ഇടക്കിടക്ക് പിറന്നു.

ഗുൽബാദിൻ നൈബ് 23 പന്തിൽ ​നേടിയ 55 റൺസിന്റെ കരുത്തിലാണ് കൈവിട്ടു പോയ മത്സരം അഫ്ഗാനിസ്ഥാൻ തിരിച്ചു പിടിച്ചത്. ക്യാപ്റ്റൻ ഇബ്രാഹിം സദ്രാന്റെയും റഹ്മമാനുള്ള ഗുർബാസിന്റെയും കൂട്ടുകെട്ടിൽ 11 ഓവറിൽ പിറന്നത് 93 റൺസ്. ഗുർബാസിനെ ഗാലറിയിലേക്കയച്ച് കൂൽദീപ് കൂട്ട്കെട്ട് തകർത്തു. ഇബ്രാഹിം സദ്രാനെ സുന്ദറിന്റെ പന്തിൽ സഞ്ജു സാംസൺ സ്റ്റമ്പിങ്ങിലുടെ പുറത്താക്കി.അടുത്ത പന്തിൽ ഒമർ സായിയും പുറത്ത്.

ഗുൽബാദിൻ നൈബ​​്- മുഹമ്മദ് നബി കൂട്ടുകെട്ടാണ് നിലമെച്ചപ്പെടുത്തിയത്. ഇരുവരും ചേർന്ന് എടുത്ത 56 റൺസിൽ അഫ്ഗാനിസ്ഥാൻ ഇന്ത്യക്ക് സമ്മർദ്ദമുണ്ടാക്കി. നബിയെ പുറത്താക്കി സുന്ദർ ആ കൂട്ടുകെട്ട് തകർത്തു​. പിന്നാലെ കരിം ജനത്തും (2) നജീബുള്ളയും (5) പു​റത്തായി. അഫ്ഗാനിസ്ഥാനു മുന്നിൽ ഒരു ഓവറിൽ 19 റൺസ് അകലത്തിൽ വിജയലക്ഷ്യം. മുകേഷ് കുമാർ എറിഞ്ഞ ലാസ്റ്റ് ഓവറിൽ നൈബ് അടിച്ചു കൂട്ടിയത് 18 റൺസ്. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടത്.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News