രഞ്ജി ട്രോഫിയിൽ കേരളത്തിന് 399 റൺസ് വിജയലക്ഷ്യം; കശ്മീരിനെതിരെ പൊരുതുന്നു
മത്സരം സമനിലയിൽ അവസാനിച്ചാൽ പോലും ആദ്യ ഇന്നിങ്‌സ് ലീഡിന്റെ ബലത്തിൽ കേരളത്തിന് സെമി ഉറപ്പിക്കാനാകും
പൂനെ: രഞ്ജി ട്രോഫിയിൽ കേരളം-ജമ്മു കശ്മീർ ക്വാർട്ടർ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. പൂനെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നാലാംദിനം കേരളത്തിനെതിരെ ബാറ്റിങിനിറങ്ങിയ കശ്മീർ 399 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ചു. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കേരളം നാലാംദിനം സ്റ്റമ്പെടുക്കുമ്പോൾ 100-2 എന്ന നിലയിലാണ്. ഒരുദിനം ശേഷിക്കെ കേരളത്തിന് ജയിക്കാൻ 299 റൺസ് കൂടിവേണം. മത്സരം സമനിലയിലാൽപോലും ആദ്യ ഇന്നിങ്‌സിലെ ഒരു റൺ ലീഡിന്റെ ബലത്തിൽ സെമി ഉറപ്പിക്കാനാകും. 32 റൺസുമായി അക്ഷയ് ചന്ദ്രനും 19 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബിയുമാണ് ക്രീസിൽ.
നേരത്തെ കേരളത്തിനെതിരെ ഒരുറൺ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങിനിറങ്ങിയ കശ്മീർ 100.2 ഓവറിൽ 399-9 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ക്യാപ്റ്റൻ പരസ് ദോഗ്രയുടെ സെഞ്ച്വറി കരുത്തിലാണ്(132) മികച്ച സ്‌കോറിലേക്ക് മുന്നേറിയത്. കനയ്യ വധാവൻ (64), സഹിൽ ലോത്ര (59) എന്നിവരും അർധ സെഞ്ച്വറിയുമായി മികച്ച പിന്തുണ നൽകി. കേരളത്തിനായി നിധീഷ് എം ഡി നാല് വിക്കറ്റ് വീഴ്ത്തി. ബേസിൽ എൻ പി, ആദിത്യ സർവാതെ എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. നേരത്തെ ഒന്നാം ഇന്നിങ്‌സിൽ സൽമാൻ നിസാറിന്റെ (പുറത്താവാതെ 112) സെഞ്ചുറിയാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്.
നാലാംദിനം 180-3 എന്ന നിലയിലാണ് കശ്മീർ ബാറ്റിങ് ആരംഭിച്ചത്. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന കേരളത്തിന് മത്സരം സമനിലയിലായാൽ പോലും സെമി ബെർത്ത് ഉറപ്പിക്കാനാകും. ആദ്യ ഇന്നിംഗ്‌സ് ലീഡാണ് കേരളത്തിന് പ്രതീക്ഷ നൽകുന്നത്.