പിതാവിന്റെ ആരോഗ്യനില മോശം; ഇന്ത്യൻ ക്യാമ്പ് വിട്ട് റിങ്കുസിങ്
വ്യാഴാഴ്ച സിംബാബ്‌വെക്കെതിരായ സൂപ്പർ എട്ട് മത്സരത്തിൽ റിങ്കു സിങ് കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്
മുംബൈ: സിംബാബ്‌വെക്കെതിരായ നിർണായക മത്സരത്തിന് മുന്നോടിയായി നാട്ടിലേക്ക് മടങ്ങി റിങ്കു സിങ്. പിതാവിന്റെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് താരം ഇന്ത്യൻ ക്യാമ്പ് വിട്ടത്. ലിവർ കാൻസറിനെ തുടർന്ന് ചികിത്സയിലായിരുന്ന റിങ്കുവിന്റെ പിതാവ് വെന്റിലേറ്ററിലാണെന്നും റിപ്പോർട്ടുകളുണ്ട്. റിങ്കു സിങ് എന്നു മടങ്ങിയെത്തുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതിയില്ല.
തിങ്കാളാഴ്ച ഇന്ത്യൻ ടീമിനൊപ്പം താരം ചെന്നൈയിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ പിതാവിന്റെ ആരോഗ്യനില മോശമായതോടെ നാട്ടിലേക്ക് മടങ്ങി. ചൊവ്വാഴ്ച ടീമിനൊപ്പമുള്ള പരിശീലന സെഷനിലും താരമുണ്ടായിരുന്നില്ല. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ വ്യാഴാഴ്ചയാണ് ഇന്ത്യ സിംബാബ്‌വെയെ നേരിടുക. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം.
റിങ്കുവിന് പകരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്താനാണ് സാധ്യത. കഴിഞ്ഞദിവസം പരിശീലന സെഷനിൽ ദീർഘനേരം മലയാളി താരം നെറ്റ്‌സിൽ പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. ഇതുവരെ അഞ്ച് ഇന്നിങ്‌സുകളിൽ നിന്ന് 24 റൺസാണ് റിങ്കുവിന്റെ സമ്പാദ്യം. ഫിനിഷറുടെ റോളിൽ ബാറ്റിങിനിറങ്ങിയ താരം രണ്ട് മത്സരങ്ങളിൽ പുറത്താകാതെ നിന്നു.