ടി20 ലോകകപ്പ്; കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോർഡിട്ട് ഇന്ത്യ-പാകിസ്താൻ മത്സരം
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ഫൈനലിലെ റെക്കോർഡാണ് മറികടന്നത്.
ന്യൂഡൽഹി: ബഹിഷ്‌കരണ ഭീഷണിക്കും അഭ്യൂഹങ്ങൾക്കും ശേഷം നടന്ന ഇന്ത്യ-പാകിസ്താൻ ടി20 മത്സരത്തിന് റെക്കോർഡ് കാഴ്ചക്കാർ. 163 മില്യൺ ആളുകളാണ് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരം ഡിജിറ്റലായി വീക്ഷിച്ചത്. ഏതൊരു ഐസിസി മത്സരത്തിന്റെയും ഏറ്റവും ഉയർന്ന കണക്കാണിത്. നേരത്തെ ഐസിസി ടി20 മത്സരത്തിലെ ഏറ്റവും ഉയർന്ന വ്യൂവർഷിപ്പുണ്ടായിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനലിലെ കണക്കിനേയും മറികടന്നു. ഒട്ടും ആവേശമില്ലാതിരുന്ന മത്സരം ഇന്ത്യ ആധികാരികമായി വിജയിച്ചിരുന്നു. എന്നാൽ ഇതൊന്നും കാഴ്ചക്കാരുടെ എണ്ണത്തെ ബാധിച്ചില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ഒൻപത് തവണ ഇരുടീമുകളും ടി20 ലോകകപ്പിൽ മത്സരിച്ചപ്പോൾ എട്ടിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.
ലോകകപ്പിന്റെ ഔദ്യോഗിക ഡിജിറ്റൽ, പ്രക്ഷേപണ പങ്കാളിയായ ജിയോ സ്റ്റാർ, ഒന്നിലധികം നാഴികക്കല്ലുകളാണ് മറികടന്നത്. 2024 ലെ ഇന്ത്യ-പാകിസ്ഥാൻ മത്സരവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിജിറ്റൽ വ്യാപ്തിയിൽ 56% വളർച്ചയാണ് രേഖപ്പെടുത്തിയത്. നേരത്തെ ബഹിഷ്‌കരണ ഭീഷണിയും തുടർന്ന് പ്രശ്‌നം പരിഹരിച്ചതുമെല്ലാം വ്യൂവർഷിപ്പ് കുതിച്ചുയരുന്നതിന് കാരണമാക്കിയതായി വിലയിരുത്തുന്നു
പോയദിനം നടന്ന ഇന്ത്യ-പാക് മത്സരം എല്ലാ സ്‌ക്രീനിലുമായി 20 ബില്യൺ മിനിറ്റ് വാച്ച് ടൈമാണ് സൃഷ്ടിച്ചത്. ഇത് മുൻ മത്സരങ്ങളെ അപേക്ഷിച്ച് 42 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. മത്സരത്തിലുനടീളം ഇന്ത്യയുടെ മികച്ച പ്രകടനവും വ്യൂവർഷിപ്പ് ഉയരുന്നതിന് കാരണമായി. ഡിജിറ്റലിന് പുറമെ ടെലിവിഷൻ കാഴ്ചക്കാരിലും വലിയ നേട്ടമാണ് ഈ മത്സരമുണ്ടാക്കിയത്. 2021ന് ശേഷമുള്ള ഏറ്റവും ഉയർന്ന ടിവി റേറ്റിങിലേക്കാണ് ഈ മാച്ച് ഉയർന്നത്.