ചരിത്രം കുറിച്ച് ഹർമൻപ്രീത് കൗർ; വനിത ക്രിക്കറ്റിൽ കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി മാറി
മെൽബൺ: വനിത ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി ഇന്ത്യൻ നായിക ഹർമൻപ്രീത് കൗർ. 356 മത്സരങ്ങളാണ് കൗർ ഇതുവരെ ഇന്ത്യൻ ജേഴ്‌സിയിൽ കളിച്ചത്. ആസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനിറങ്ങിയതോടെയാണ് റെക്കോർഡ് നേട്ടത്തിന് ഹർമൻപ്രീത് അർഹയായത്. ന്യൂസിലാൻഡ് ഇതിഹാസ താരമായ സൂസി ബേറ്റ്സിന്റെ 355 മത്സരങ്ങളെന്ന റെക്കോർഡാണ് ഇന്ത്യൻ നായിക മറികടന്നത്.
സൂസി ബേറ്റ്സിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയ ഹർമൻപ്രീത് പുറകിൽ മൂന്നാം സ്ഥാനത്ത് ആസ്ട്രേലിയൻ താരം എല്ലിസ് പെറി, നാലാം സ്ഥാനത്ത് മുൻ ഇന്ത്യൻ നായിക മിതാലി രാജ്, അഞ്ചാം സ്ഥാനത്ത് മുൻ ഇംഗ്ലീഷ് താരം ഷാർലെറ്റ് എഡ്‌വേഡ്‌സുമാണുള്ളത്.
2009ൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച കൗർ ആറ് ടെസ്റ്റ് മത്സരങ്ങൾ, 161 ഏകദിനം, 189 ടി20 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. വ്യാഴാഴ്ച നടന്ന ഇന്ത്യ - ആസ്‌ട്രേലിയ രണ്ടാം ടി20 മത്സരം താരത്തിന്റെ 189ാം ടി20 മത്സരമായിരുന്നു.
2025ൽ ആദ്യമായി ഇന്ത്യൻ വനിത ടീമിനെ ഏകദിന ലോകകപ്പിലേക്ക് കൗർ നയിച്ചത്. ഇന്ത്യയിൽ നടന്ന ലോകകപ്പിൽ ഫൈനലിൽ ശക്തരായ ദക്ഷിണാഫ്രിക്കയെ തോൽപിച്ചാണ് കൗറും സംഘവും ലോകകപ്പിൽ മുത്തമിട്ടത്. പിന്നാലെ ഇംഗ്ലണ്ടിൽ ടി20 സീരീസും വിജയിച്ചു. പോയ വർഷം ഇന്ത്യൻ ക്രിക്കറ്റിലെ അതുല്യ സംഭവനകൾക്കായി ഹർമൻപ്രീത് കൗറിന് രാജ്യം പദ്മശ്രി പുരസ്കാരം നൽകി ആദരിച്ചു.
പരമ്പരയിലെ ആദ്യ മത്സരം ജയിച്ചതിൻറെ കോൺഫിഡൻസിലാണ് കൗറും സംഘവും രണ്ടാം മത്സരത്തിനെത്തിയത്. മനൂക ഓവലിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ നിർഭാഗ്യവശാൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ആസ്ട്രേലിയൻ വനിത ടീം ഉയർത്തിയ 164 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യൻ വനിതകൾക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. ഫെബ്രുവരി 21 ശനിയാഴ്ച്ച അഡലെയ്ഡിലാണ് പരമ്പരയിലെ മൂന്നാം മത്സരം.