ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു;ഇന്ത്യക്ക് 101 റൺസിന്റെ കൂറ്റൻ ജയം
ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ടി20യിൽ ഇന്ത്യക്ക് ജയം
കട്ടക്ക്: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20 യിൽ ഇന്ത്യക്ക് 101 റൺസിന്റെ കൂറ്റൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ്നഷ്ടത്തിൽ 176 റൺസെടുത്തു. ഇന്ത്യൻ നിരയിൽ 28 പന്തിൽ 59 റൺസെടുത്ത ഹാർദിക് പാണ്ഡ്യയാണ് ടോപ് സ്കോറർ. ദക്ഷിണാഫ്രിക്കൻ നിരയിൽ ലുങ്കി എൻഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തി. ലുത്തോ സിപാംല രണ്ടും ഡൊനോവൻ ഫെരേര ഒന്നും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 74 റൺസിന് കൂടാരം കയറി. 14 പന്തിൽ 22 റൺസെടുത്ത ഡേവിഡ് മില്ലറാണ് പ്രൊട്ടീസ് നിരയിൽ ഏറ്റവും റൺസ് എടുത്തത്. ജസ്പ്രിത് ബുമ്ര, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഓപ്പണറായ ശുഭ്മൻ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി. ആദ്യ പന്തിൽ തന്നെ ഫോറിലാണ് ഗിൽ തുടങ്ങിയത്. എന്നാൽ രണ്ടാം പന്തിൽ ലുങ്കി എൻഗിഡിയുടെ പന്തിൽ ലോഫ്റ്റഡ് ഷോട്ടിന് മുതിർന്ന ഗില്ലിനെ മാർക്കോ യാൻസൻ കയ്യിലൊതുക്കുകയായിരുന്നു. മൂന്നാമതായിറങ്ങിയ സൂര്യ കുമാർ യാദവും 12 റൺസെടുത്ത് മടങ്ങി. പിന്നീട് ലുത്തോ സിപാംല ബോളിൽ മാർകോ യാൻ സൻ മികച്ചൊരു ക്യാച്ചിലൂടെ അഭിഷേക് ശർമയെയും പുറത്താക്കിയതോടെ ഇന്ത്യ പരുങ്ങലിലായി. തുടർന്ന് വന്ന തിലക് വർമയും 32 പന്തിൽ 21 റൺസെടുത്ത് മാർക്കോ യാൻസന്റെ ക്യാച്ചിൽ കുരുങ്ങിയതതോടെ ഇന്ത്യയുടെ ടോപ് ഓർഡർ പൂർണമായും തകർന്നു. പിന്നീട് വന്ന അക്സർ പട്ടേലിനും ശിവം ദുബേയ്ക്കും ഒന്നും ചെയ്യാനായില്ല. ഹാർദിക് പാണ്ഡ്യക്ക് മാത്രമാണ് പിടിച്ചു നിൽക്കാനായത്. തകർത്തടിച്ച ഹാർദിക് 28 പന്തിൽ 59 റൺസെടുത്തു. ജിതേഷ് ശർമ അഞ്ച് പന്തിൽ പത്ത് റൺസെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് രണ്ടാം പന്തിൽ തന്നെ ക്വിന്റൺ ഡികോക്കിനെ നഷ്ടമായി. പിന്നാലെ 11 റൺസ് മാത്രമെടുത്ത ട്രിസ്റ്റൺ സ്റ്റബ്സിനെ അക്സർ പട്ടേൽ ബൗൾഡാക്കി. പിന്നാലെ വന്ന എയ്ഡൻ മാർക്രത്തിനും ഒന്നും ചെയ്യാൻ സാധിച്ചില്ല. അർഷ്ദീപിന്റെ പന്തിൽ ജിതേഷ് ശർമയുടെ കീപ്പർ ക്യാച്ചിൽ മാർക്രം പുറത്ത്. പിന്നാലെ ഹാർദികിന്റെ പന്തിൽ ഡേവിഡ് മില്ലറും, വരുൺ ചക്രവർത്തിയുടെ പന്തിൽ ഡൊണാൻ ഫെരേരയും ജിതേഷിന്റെ കീപ്പർ ക്യാച്ചിലൂടെ തന്നെ പുറത്താവുന്നു. പിന്നാലെ വന്ന മാർക്കോ യാൻസനോ, കേശവ് മഹാരാജിനോ ഒന്നും ചെയ്യാനായില്ല. നാല് പന്തിൽ രണ്ട് റൺസെടുത്ത ലുത്തോ സിംപാലയെ ശിവം ദുബേയുടെ പന്തിൽ അഭിഷേക് ശർമ കയ്യിലൊതുക്കിയതോടെ ഇന്ത്യ ജയമുറപ്പിച്ചു.