ശ്രീലങ്കൻ പൗരൻ പാകിസ്താനിൽ കൊല്ലപ്പെട്ടു; പാകിസ്താൻ താരങ്ങളുടെ സുരക്ഷ വർധിപ്പിച്ചു

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലും ഹംബൻതോട്ടയിലുമായാണ് ഇത്തവണ ലങ്കൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുന്നത്

Update: 2021-12-06 13:26 GMT
Editor : dibin | By : Web Desk
Advertising

ലങ്ക പ്രീമിയർ ലീഗിൽ കളിക്കാനെത്തുന്ന പാകിസ്താൻ താരങ്ങൾക്കും പരിശീലക സംഘാംഗങ്ങൾക്കുമുള്ള സുരക്ഷ വർധിപ്പിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചു. ശ്രീലങ്കൻ പൗരൻ പാകിസ്താനിലെ സിയാൽക്കോട്ടിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പാക് താരങ്ങൾക്ക് സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനം. ലങ്കൻ പ്രിമിയർ ലീഗ് മത്സരങ്ങൾക്ക് ഇന്നലെ തുടക്കമായിരുന്നു.

സിയാൽക്കോട്ടിലെ ഫാക്ടറിയിൽ മാനേജരായിരുന്ന പ്രിയന്ത ദിയനവദനയെന്ന ശ്രീലങ്കൻ പൗരനെയാണ് ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയത്. ദൈവനിന്ദ ആരോപിച്ചായിരുന്നു ക്രൂരമായ കൊലപാതകം. മരിക്കും മുൻപ് പ്രിയന്തയെ കൊടിയ പീഡനങ്ങൾക്ക് ഇരയാക്കിയതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ദൈവനിന്ദ ആരോപിച്ചുള്ള ആൾക്കൂട്ട കൊലപാതകം ശ്രീലങ്കയിലും വലിയ ഒച്ചപ്പാടു സൃഷ്ടിച്ച സാഹചര്യത്തിലാണ് പാക്് താരങ്ങൾക്ക് സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്.

ഇത്തവണ ആകെ ഒൻപത് പാകിസ്താൻ താരങ്ങളാണ് ലങ്ക പ്രിമിയർ ലീഗിൽ കളിക്കുന്നത്. മുഹമ്മദ് ഫഹീസ്, മുഹമ്മദ് ഉമർ, ശുഐബ് മാലിക്ക്, വഹാബ് റിയാസ്, സുഹൈബ് മഖ്‌സൂദ് തുടങ്ങിയവർക്കൊപ്പം ഒട്ടേറെ പരിശീലക സംഘാംഗങ്ങളും ഇത്തവണ ലങ്കൻ പ്രീമിയർ ലീഗിന്റെ ഭാഗമാകുന്നുണ്ട്. ഇവർക്കെല്ലാമുള്ള സുരക്ഷ വർധിപ്പിക്കും.

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലും ഹംബൻതോട്ടയിലുമായാണ് ഇത്തവണ ലങ്കൻ പ്രീമിയർ ലീഗ് മത്സരങ്ങൾ നടക്കുന്നത്.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News