ഞെട്ടിക്കൽ നോർവേ ; ബ്രസീലിനെ വീഴ്ത്തി ക്വാർട്ടർ ഫൈനലിൽ
ന്യൂയോർക്ക് : ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ബ്രസീലിനെ വീഴ്ത്തി ക്വാർട്ടർ ഫൈനലിൽ കടന്ന് നോർവേ. എർലിങ് ഹാലൻഡാണ് നോർവേയുടെ രണ്ട് ഗോളും നേടിയത്. ജയത്തോടെ ബ്രസീലിനെതിരെ പരാജയപ്പെട്ടിട്ടില്ലെന്ന റെക്കോർഡ് നോർവേ നിലനിർത്തി.
ലൂക്കാസ് പക്വേറ്റക്ക് പകരം ഗബ്രിയേൽ മാർട്ടിനെല്ലിയെ ആദ്യ ഇലവനിൽ ഇറക്കിയാണ് ആഞ്ചലോട്ടി കളി തുടങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിൽ ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും കിക്കെടുത്ത ബ്രൂണോ ഗുമെയ്റസിന് പിഴച്ചു. പിന്നാലെ നിരവധി ഗോളവസരങ്ങൾ ഇരുടീമിനും ലഭിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല.
രണ്ടാം പകുതിയിൽ രണ്ട് നിർണായക മാറ്റങ്ങൾ നോർവേ വരുത്തി. സോർലോത്തിനെയും നുസൂയേയും പിൻവലിച്ച് രണ്ട് പുതിയ വിങ്ങർമാരെ അവർ മൈതാനത്തിറക്കി. ഇതോടെ കളിയുടെ മൊമന്റം പൂർണമായും നോർവേയുടെ വരുതിയിലായി. ബ്രസീലിനായി നെയ്മർ, എൻഡ്രിക്ക് എന്നിവർ രണ്ടാം പകുതിയിൽ വന്നെങ്കിലും രക്ഷയുണ്ടായില്ല.
79-ാം മിനുട്ടിൽ ഷെൽഡ്രെപ്പിന്റെ ക്രോസിന് തലവെച്ച് ഹാലൻഡ് ലീഡെടുത്തു. 90-ാം മിനുട്ടിൽ ഇരുവരും വീണ്ടുമൊന്നിച്ചതോടെ ബ്രസീലിന്റെ പതനം പൂർണമായി. ഇഞ്ചുറി സമയത്ത് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് നെയ്മർ ബ്രസീലിന്റെ ആശ്വാസ ഗോൾ നേടി. ഇംഗ്ലണ്ട് - മെക്സിക്കോ മത്സരത്തിലെ ജേതാക്കളാണ് ക്വാർട്ടറിൽ നോർവേയുടെ എതിരാളികൾ.