2.63 കോടി മൊറോക്കോയിലെ ദരിദ്രർക്ക്; ലോകകപ്പ് പ്രതിഫലം ജീവകാരുണ്യത്തിന് സമർപ്പിച്ച് ഹകീം സിയേഷ്

2015ൽ മൊറോക്കോ ദേശീയ ടീമിലെത്തിയ ശേഷം ശമ്പളത്തിനു പുറമെ ലഭിക്കുന്ന ബോണസ് തുക ഹകീം സിയേഷ് സപ്പോർട്ട് സ്റ്റാഫിനും ജീവകാരുണ്യ പ്രവർത്തനത്തിനും നൽകാറാണ് പതിവെന്ന് മൊറോക്കോൻ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു

Update: 2022-12-20 04:02 GMT
Editor : Shaheer | By : Web Desk
Advertising

റബാത്ത്: ഖത്തർ ലോകകപ്പിൽ ഫുട്‌ബോൾ ആരാധകരുടെ ഹൃദയം കവർന്നാണ് മൊറോക്കോ നാട്ടിലേക്ക് മടങ്ങിയത്. ആരും ശ്രദ്ധിക്കാതെ വന്ന് ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ അടക്കം വമ്പന്മാരെ തകർത്ത് സെമി ഫൈനൽ കടന്നാണ് മൊറോക്കോ ഇത്തവണ ചരിത്രമെഴുതിയത്. ആഫ്രിക്കൻ സംഘത്തിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച താരമാണ് ചെൽസി മിഡ്ഫീൽഡർ ഹക്കീം സിയേഷ്.

ലോകകപ്പിലെ മിന്നും പ്രകടനത്തിനു പിന്നാലെ ഹൃദയം കവരുന്ന വാർത്തയാണ് താരത്തെ കുറിച്ച് പുറത്തുവരുന്നത്. ഇത്തവണ ലോകകപ്പിൽനിന്ന് സ്വന്തമാക്കിയ സമ്പാദ്യമെല്ലാം സ്വന്തം നാട്ടിലെ ദരിദ്രർക്കു നൽകാൻ തീരുമാനിച്ചിരിക്കുകയാണ് സിയേഷ്. സെമി വരെ എത്തിയ മൊറോക്കോ സംഘത്തിൽ 2,77,575 പൗണ്ട്(ഏകദേശം 2.63 കോടി രൂപ) ആയിരിക്കും ഹകീം സിയേഷിനു ലഭിക്കുക. ഈ തുകയാണ് ജീവകാരുണ്യ പ്രവർത്തനത്തിനു മാറ്റിവയ്ക്കുന്നതെന്ന് മാധ്യമപ്രവർത്തകൻ ഖാലിദ് ബെയ്ദൂനിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'എന്റെ ലോകകപ്പ് സമ്പാദ്യമെല്ലാം ആവശ്യക്കാരായ പാവങ്ങൾക്കു നൽകും. പണത്തിനു വേണ്ടിയല്ല ഞാൻ മൊറോക്കോയ്ക്കു വേണ്ടി കളിച്ചത്. ഹൃദയത്തിൽനിന്നെടുത്ത തീരുമാനമായിരുന്നു അത്.'-ഹകീം സിയേഷ് പറഞ്ഞതായി ഖാലിദ് ട്വീറ്റ് ചെയ്തു. മൊറോക്കോ ടീമിലെ മറ്റു താരങ്ങളും ലോകകപ്പ് പ്രതിഫലം മൊറോക്കോയിലെ ദരിദ്രരായ കുടുംബങ്ങൾക്ക് നൽകാൻ തീരുമാനിച്ചതായും ഖാലിദ് പറഞ്ഞു.

2015 മൊറോക്കോ ദേശീയ ടീമിലെത്തിയ ഹകീം സിയേഷ് ഇതുവരെ ശമ്പളം വാങ്ങിയിട്ടില്ലെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ടീമിന്റെ ട്രെയിനിങ് സമയങ്ങളിലടക്കം ലഭിക്കുന്ന ബോണസ് തുക ജീവകാരുണ്യ പ്രവർത്തനത്തിനും ടീമിലെ മറ്റ് ജീവനക്കാർക്കും നൽകാറാണ് പതിവെന്ന് മൊറോക്കോൻ മാധ്യമമായ 'അറബിക് പോസ്റ്റ്' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് താരം. കുട്ടികളുടെയും യുവാക്കളുടെയും ഉന്നമനത്തിന് വേണ്ടി 'സ്വീപ്' എന്ന പേരിൽ പ്രത്യേക പദ്ധതി തന്നെ സിയേഷിന്റെ നേതൃത്വത്തിൽ മൊറോക്കോയിൽ നടന്നുവരുന്നുണ്ട്. മൊറോക്കൻ ലീഗിൽ കളിക്കുന്ന അൽ ദരിയൂഷ് ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടെ വൻതുക സംഭാവന ചെയ്ത് താരം പിന്തുണ നൽകിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

1993 മാർച്ച് 19ന് നെതർലൻഡ്സിലെ ഡ്രോണ്ടനിലാണ് ഹകീം സിയേഷിന്റെ ജനനം. 2012ൽ ഡച്ച് ക്ലബായ ഹീരെൻവീനിലാണ് പ്രൊഫഷണൽ കരിയറിനു തുടക്കമിട്ടത്. 2016ൽ മുൻനിര ക്ലബായ അയാക്സ് അഞ്ചു വർഷത്തെ കരാറിൽ ഒപ്പുവച്ചതോടെ സിയേഷ് ശ്രദ്ധിക്കപ്പെടുന്ന താരമായി. 2020-21 സീസണിലാണ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിലേക്ക് ചേക്കേറിയത്. 40 ദശലക്ഷം പൗണ്ടിനായിരുന്നു കൈമാറ്റം. അഞ്ചു വർഷത്തേക്കാണ് ചെൽസിയുടെ കരാർ. 28-ാം വയസ്സിൽ അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷം കോച്ച് വലീദ് റെഗ്രാഗിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഹകീം സിയേഷ് താരം ദേശീയ ടീമിൽ തിരിച്ചെത്തുന്നത്.

Summary: Morocco star Hakim Ziyech donates 2022 World Cup earnings to poor in his country

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News