ഗോ റോഡ്രിഗോ.... ബെര്‍ണബ്യൂവില്‍ അത്ലറ്റിക്കോയെ വീഴ്ത്തി റയല്‍
പി.എസ്.വിയെ ഗോള്‍മഴയില്‍ മുക്കി ഗണ്ണേഴ്സ്
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ കരുത്തർക്ക് വിജയം. റയൽ മാഡ്രിഡ് തങ്ങളുടെ നരഗവൈരികളായ അത്‌ലറ്റികോ മാഡ്രിഡിനെ തകർത്തപ്പോൾ ആഴ്‌സണൽ പി.എസ്.വിയെ ഗോൾമഴയിൽ മുക്കി. ആസ്റ്റൺ വില്ല ക്ലബ് ബ്രൂഗെയെ വീഴ്ത്തിയപ്പോൾ ബൊറൂഷ്യ ഡോർട്ട്മുട്ട് ലില്ലെ മത്സരം സമനിലയിൽ കലാശിച്ചു.
സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ അരങ്ങേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. കളിയുടെ നാലാം മിനിറ്റിൽ തന്നെ മനോഹരമായൊരു ഗോളിലൂടെ റോഡ്രിഗോ ഗോസ് ലോസ് ബ്ലാങ്കോസിനെ മുന്നിലെത്തിച്ചു. എന്നാൽ 32ാം മിനിറ്റിൽ ജൂലിയൻ അൽവാരസിന്റെ മറുപടിയെത്തി. ഇടതുവിങ്ങിൽ അൽവാരസ് നടത്തിയൊരു മുന്നേറ്റം കോർട്ടുവയുടെ കോട്ട പൊളിച്ചു. 55ാം മിനിറ്റിൽ ബ്രഹീം ഡിയാസിലൂടെ റയല്‍ ഒരിക്കൽ കൂടി വലകുലുക്കി. പിന്നെ സിമിയോണിയുടെ സംഘത്തിന് മറുപടിയൊന്നുമുണ്ടായിരുന്നില്ല.
മറ്റൊരു മത്സരത്തിൽ ഡച്ച് ക്ലബ്ബായ പി.എസ്.വിയെ ആഴ്‌സണൽ ഗോൾമഴയിൽ മുക്കി. ഒന്നിനെതിരെ ഏഴ് ഗോളുകൾക്കായിരുന്നു ഗണ്ണേഴ്‌സിന്റെ വിജയം. മാർട്ടിൻ ഒഡെഗാർഡ് ഇരട്ട ഗോൾ കണ്ടെത്തിയപ്പോൾ ജൂറിയെൻ ടിംബർ, ഏഥൻ നാന്വേരി, മിക്കേൽ മെറീനോ, ലിയനാഡോ ട്രൊസാർഡ്, കലഫിയോരി എന്നിവർ ഓരോ തവണ ലക്ഷ്യം കണ്ടു.
ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആസ്റ്റൺ വില്ല ബെൽജിയൻ ക്ലബ്ബ് ക്ലബ്ബ് ബ്രൂഗെയെ തകർത്തത്. ലിയോൺ ബെയ്‌ലി, ബ്രണ്ടൻ മെക്കേലെ, മാർക്കോ അസെൻസിയോ എന്നിവരാണ് വില്ലക്കായി വലകുലുക്കിയത്.
മറ്റൊരു മത്സരത്തിൽ ജർമൻ കരുത്തരായ ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ ഫ്രഞ്ച് ക്ലബ്ബായ ലില്ലെ സമനിലയിൽ തളച്ചു. മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾവീതമടിച്ച് പിരിഞ്ഞു.