രക്ഷകരായി പന്തും ജഡേജയും; ഒന്നാം ദിനം ഇന്ത്യക്ക് മികച്ച സ്‌കോർ

ഒരു സമയത്ത് 200 പോലും കടക്കില്ലെന്ന വിചാരിച്ച ടീം സ്‌കോർ പന്തിന്റെ അതിവേഗ ബാറ്റിങും ജഡേജയുടെ സെൻസിബിൾ ബാറ്റിങുമാണ് കരകയറ്റിയത്.

Update: 2022-07-01 18:13 GMT
Editor : Nidhin | By : Web Desk
Advertising

ഇംഗ്ലണ്ടുമായുള്ള എഡ്ബാജസ്റ്റൺ ടെസ്റ്റിൽ മുൻനിര കളി മറന്നപ്പോൾ തകർന്നപ്പോൾ റിഷഭ് പന്തിന്റെയും രവീന്ദ്ര ജഡേജയുടെയും കരുത്തിൽ ഇന്നിങ്‌സ് പടുത്തുയർത്തി ഇന്ത്യ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഒരു സമയത്ത് 200 പോലും കടക്കില്ലെന്ന വിചാരിച്ച ടീം സ്‌കോർ പന്തിന്റെ അതിവേഗ ബാറ്റിങും ജഡേജയുടെ സെൻസിബിൾ ബാറ്റിങുമാണ് കരകയറ്റിയത്.

വെള്ളക്കുപ്പായത്തിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്ത് 111 പന്തിൽ 146 നേടി റൂട്ടിന്റെ പന്തിൽ സാക്ക് ക്രൗളിക്ക് ക്യാച്ച് നൽകി മടങ്ങി. മറു വശത്ത് രവീന്ദ്ര ജഡേജ 163 പന്തിൽ 83 റൺസ് നേടി പോരാട്ടം തുടരുന്നുണ്ട്.

തകർച്ചയോടെ തുടങ്ങിയ ഇന്ത്യൻ നിരക്ക് 6.2 ഓവറിൽ തന്നെ ഓപ്പണറായ ശുബ്മാൻ ഗില്ലിനെ നഷ്ടമായി. 24 പന്തിൽ 17 റൺസ് നേടിയ ഗിൽ ജെയിംസ് ആൻഡേഴ്സണിന്റെ പന്തിൽ സാക്ക് ക്രൗളിക്ക് ക്യാച്ച് നൽകി മടങ്ങി. തന്റെ ശൈലിയിൽ പതുക്കെ കളിച്ച ചേതേശ്വർ പൂജാരയേയും ആൻഡേഴ്സൺ തന്നെ മടക്കി. 13 റൺസ് മാത്രം നേടിയ പൂജാരയുടേയും ക്യാച്ച് സാക്ക് ക്രൗളിക്ക് തന്നെയായിരുന്നു. ഇതിനു പിന്നാലെ മഴയെത്തിയതോടെ മത്സരം നേരത്തെ ചായക്ക് പിരിഞ്ഞു. മണിക്കൂറുകൾക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോഴും ഇന്ത്യൻ തകർച്ച തുടർന്നു. മാറ്റി പോട്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി 20 റൺസ് നേടിയ ഹനുമ വിഹാരിയാണ് ആദ്യം മടങ്ങിയത്.

പിന്നെ മുഴുവൻ കണ്ണുകളും ശ്രദ്ധിച്ചത് വിരാട് കോഹ്ലിയുടെ ബാറ്റിലേക്കായിരുന്നു. പക്ഷേ മാറ്റി പോട്സിന്റെ പന്തിൽ ക്ലീൻ ബൗൾഡായി കോഹ്ലി (11 റൺസ്)യും മടങ്ങിയതോടെ ഇന്ത്യ തകർച്ച മുന്നിൽ കണ്ടു. മൂന്നോവറുകൾക്ക് അപ്പുറം ശ്രേയസ് അയ്യറെ (15 റൺസ്, ക്യാച്ച്-ബില്ലിങ്സ്) ആൻഡേഴ്സൺ വീഴ്ത്തിയതോടെ സ്‌കോർ മൂന്നക്കം കടക്കും മുമ്പ് ഇന്ത്യൻ ബാറ്റിങ് നിരയിൽ അഞ്ചു പേർ കൂടാരം കയറിയിരുന്നു.

മുൻനിര തകർന്നതോടെ ഇന്ത്യൻ ആരാധകർ ദുരന്തം പ്രതീക്ഷിച്ചിരിക്കെയാണ് പന്തും ജഡേജയും ഒന്നിച്ചത്. പിന്നീട് ഇംഗ്ലണ്ട് ബോളിങിനെ പന്ത് തലങ്ങും വിലങ്ങും പ്രഹരിച്ചു. ജഡേജ മോശം പന്തുകളെ തലോടി വിട്ടു. സ്‌കോർ 98 ൽ നിൽക്കവേ ഒന്നിച്ച ഇരുവരുടെയും കൂട്ടുക്കെട്ട് സ്‌കോർ 320 ൽ എത്തിച്ചാണ് അവസാനിച്ചത്. പിന്നാലെ വന്ന ശാർദുൽ താക്കൂർ ഒരു റൺസുമായി സ്റ്റോക്ക്‌സിന് വിക്കറ്റ് നൽകി മടങ്ങി. നിലവിൽ ജഡേജയോടൊപ്പം റൺസൊന്നും നേടാതെ ഷമിയാണ് ക്രീസിൽ.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News