പ്രൈം വോളിബോൾ ലീഗ്: ഗോവ ഗാർഡിയൻസിനെ വീഴ്ത്തി ബെംഗളൂരു ടോർപിഡോസ്
അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ബെംഗളൂരു ജയം പിടിച്ചത്.
ഹൈദരാബാദ്: പ്രൈം വോളിബോൾ ലീഗ് നാലാം സീസണിൽ ആവേശപ്പോരാട്ടത്തിൽ കന്നിക്കാരായ ഗോവ ഗാർഡിയൻസിനെ കീഴടക്കി ബെംഗളൂരു ടോർപിഡോസ്. അഞ്ച് സെറ്റ് മത്സരത്തിലാണ് പുതുതായി ലീഗിലേക്കെത്തിയ ഗോവയെ തോൽപ്പിച്ച് ബെംഗളൂരു ആദ്യജയം പിടിച്ചെടുത്തത്. സ്‌കോർ: 15-9, 11-15, 13-15, 17-15, 15-9. സേതുവിന്റെ മികച്ച സെർവുകൾ ബെംഗളൂരുവിന് തുടക്കത്തിൽ തന്നെ വലിയ ലീഡ് നൽകി. ഡാനിയൽ ഡികൻസൺ ഗോവയെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും മികച്ച പ്രതിരോധത്തിലൂടെ ബെംഗളൂരു ചെറുത്തു നിൽപ്പ് നടത്തി. യാലെൻ പെന്റോസിന്റെ സൂപ്പർ സ്പൈക്കും ബെംഗളൂരുവിന് മുൻതൂക്കം നൽകി. ഒടുവിൽ മുജീബിന്റെ ബ്ലോക്കിലൂടെ സെറ്റും സ്വന്തമാക്കി. രണ്ടാം സെറ്റിലും പെന്റോസിന്റെ സ്മാഷിലൂടെ ബെംഗളൂരു തുടങ്ങി. ഡിക്കൻസൺ ഗോവയുടെ മറുപടി നൽകി. ജെഫറി മെൻസലും അവസരത്തിനൊത്തുയർന്നു. ഗോവ സൂപ്പർ പോയിന്റ് അവസരത്തിലൂടെ ലീഡ് ഉയർത്തി. പിന്നാലെ ബെംഗളൂരു സൂപ്പർ പോയിന്റ് അവസരം പാഴാക്കിയതോടെ രണ്ടാം സെറ്റ് ഗോവയുടെ കയ്യിലായി.
പെന്റോസാണ് മൂന്നാം സെറ്റിലും ബെംഗളൂരുവിനു മികച്ച തുടക്കം നൽകിയത്. എന്നാൽ സൂപ്പർ സെർവിലൂടെ ഗോവ തിരിച്ചടിച്ചു കളിയിലേക്ക് മടങ്ങിയെത്തി. ചിരാഗും പ്രിൻസും നടത്തിയ ബ്ലോക്കുകൾ ടോർപ്പിഡോസിനെ തടഞ്ഞു. ഒപ്പത്തിനൊപ്പം നിന്ന ശേഷമായിരുന്നു ഗോവ സെറ്റ് പിടിച്ചത്. സേതുവിന്റെ സ്മാഷ് തകർത്ത് മൂന്നാം സെറ്റും ഗോവ സ്വന്തമാക്കി. നാലാം സെറ്റിന്റെ തുടക്കത്തിൽ ബെംഗളൂരുവിന് താളം കണ്ടെത്താനായില്ല. ചിരാഗിന്റെ സൂപ്പർ സ്പൈക്കിൽ ഗോവ കുതിച്ചു. മറുവശത്ത് ടോർപിഡോസിന്റെ സെർവുകൾ പാളി. എന്നാൽ അവസാനഘട്ടത്തിൽ ബെംഗളൂരു ശക്തമായി കളിയിലേക്ക് മടങ്ങിയെത്തി. നാളെ വൈകീട്ട് 6.30ന് നടക്കുന്ന ആദ്യമത്സരത്തിൽ ഡൽഹി തൂഫാൻസും അഹമ്മദാബാദ് ഡിഫൻഡേഴ്സും ഏറ്റുമുട്ടും. 8.30ന് നടക്കുന്ന രണ്ടാം മാച്ചിൽ മുംബൈ മിറ്റിയോഴ്സ് ഹൈദരാബാദ് ബ്ലാക് ഹോക്‌സിനെ നേരിടും