'വാക്സിനെടുക്കുന്ന പ്രശ്നമില്ല'; ജോക്കോവിച്ചിന് യു.എസ് ഓപ്പണ്‍ നഷ്ടമായേക്കും

നിലവിൽ വാക്‌സിനെടുക്കാത്ത വിദേശികൾക്ക് അമേരിക്കയിലേക്ക് പ്രവേശനമില്ല

Update: 2022-08-13 13:16 GMT
Advertising

ഓഗസ്റ്റ് 29 ന് ആരംഭിക്കുന്ന യു.എസ് ഓപ്പൺ നിലവിലെ വിംബിൾഡൺ ചാമ്പ്യൻ നൊവാക് ജോക്കോവിച്ചിന് നഷ്ടമായേക്കും. കോവിഡ് പ്രതിരോധ വാക്‌സിൻ എടുക്കില്ലെന്ന് തീരുമാനത്തിൽ ഉറച്ചു നിന്നതോടെയാണ് ജോക്കോവിന് ടൂർണമെന്‍റില്‍ പങ്കെടുക്കാനാവില്ലെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്.

നിലവിൽ വാക്‌സിനെടുക്കാത്ത വിദേശികൾക്ക് അമേരിക്കയിലേക്ക് പ്രവേശനമില്ല. യു.എസ് ഓപ്പണിന് മുമ്പ് ഈ നിയമത്തിൽ ഇളവുണ്ടായില്ലെങ്കിൽ താരത്തിന് യു.എസ് ഓപ്പൺ നഷ്ടമാവും. അല്ലെങ്കിൽ ജോക്കോക്ക് വാക്‌സിൻ എടുക്കേണ്ടി വരും. നിലവിൽ കിരീട സാധ്യത കൽപ്പിക്കുന്നവരിൽ ഒന്നാമതെണ്ണുന്ന പേരാണ് ജോക്കോവിച്ചിന്റേത്. കഴിഞ്ഞ വിംബിൾഡണിൽ കിരീടം നേടിയതോടെ 21 ഗ്രാൻഡ്സ്ലാം എന്ന നേട്ടത്തിലെത്തിയ താരം ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടിയവരുടെ പട്ടികയിൽ രണ്ടാമനാണ്. സ്‌പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേൽ നദാലാണ് ഈ പട്ടികയിൽ ഒന്നാമത്.

കോവിഡ് വാക്‌സിൻ എടുക്കാത്തതിനെത്തുടർന്ന് ടൂർണമെന്റുകൾ നഷ്ടപ്പെട്ടാൽ തനിക്ക് ഒരു കുഴപ്പവുമില്ലെന്ന്  ജോക്കോവിച്ച് പറഞ്ഞിരുന്നു. താൻ വാക്‌സിൻ വിരുദ്ധനല്ലെന്നും എന്നാൽ ഒരാളുടെ ശരീരത്തിൽ എന്ത് കയറ്റണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അയാൾക്ക് തന്നെ നൽകണമെന്നും ജോക്കോവിച്ച് പറഞ്ഞു. ബി.ബി.സിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജോക്കോവിച്ച് മനസ്സ് തുറന്നത്.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News