'ബുംറ ഐ.പി.എല്‍ കളിച്ചില്ലെങ്കില്‍ ലോകം അവസാനിക്കാന്‍ പോകുന്നില്ല, രാജ്യമാണ് വലുത്'- മുന്‍ ഇന്ത്യന്‍ താരം

''ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങളിൽ നിന്ന് ബുംറ വിട്ട് നിൽക്കണം. താരത്തെ വിട്ടു നൽകില്ലെന്ന് ബി.സി.സി.ഐ മുംബൈ ഇന്ത്യൻസിനോട് പറയണം''

Update: 2023-02-22 08:06 GMT

മുംബൈ:പേസ് ബോളിങ്ങില്‍ ഇന്ത്യയുടെ കുന്തമുന ജസ്പ്രീത് ബുംറ പരിക്കിൽ നിന്ന് പൂർണ മുക്തനായിട്ടില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. പരിക്കിന്റെ പിടിയിലായ ജസ്പ്രീത് ബുംറ ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തുക ഐ.പി.എല്ലിലൂടെയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

 അതിനിടെ ബുംറയെ ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങള്‍ കളിപ്പിക്കാതിരിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പ്രതികരിച്ചു. ലോകകപ്പ് അടക്കമുള്ള ടൂര്‍ണമെന്‍റുകള്‍ കളിക്കാനുള്ളതിനാല്‍ ബുംറയുടെ പരിക്ക് സൂക്ഷിക്കേണ്ടതാണെന്നും ഐ.പി.എല്‍ കളിച്ചില്ലെങ്കില്‍ ലോകം അവസാനിക്കാന്‍ പോകുന്നില്ലെന്നും ചോപ്ര പറഞ്ഞു. 

Advertising
Advertising

''പ്രഥമ പരിഗണ ഇന്ത്യൻ താരം എന്നതാണ്. ഫ്രാഞ്ചസി ക്രിക്കറ്റൊക്കെ പിന്നീടാണ്. പരിക്കുണ്ടെങ്കിൽ ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങളിൽ നിന്ന് ബുംറ വിട്ട് നിൽക്കണം. താരത്തെ വിട്ടു നൽകില്ലെന്ന് ബി.സി.സി.ഐ മുംബൈ ഇന്ത്യൻസിനോട് പറയണം. മുംബൈയിൽ ഏഴു മത്സരങ്ങൾ കളിച്ചില്ലെങ്കിലും ലോകം അവസാനിക്കാനൊന്നും പോകുന്നില്ല.''- ആകാശ് ചോപ്ര പ്രതികരിച്ചു. 

നടുവേദനയെത്തുടർന്ന് 2022 സെപ്തംബർ മുതൽ അന്താരാഷ്‌ട്ര തലത്തിൽ കളിക്കാനാകാത്ത ബുംറക്ക്, ടി20 ലോകകപ്പ്, ബംഗ്ലാദേശ് പര്യടനം, ശ്രീലങ്ക, ന്യൂസിലൻഡ് എന്നിവയ്‌ക്കെതിരായ പരമ്പരകൾ തുടങ്ങിയവയും നഷ്‌ടമായിരുന്നു. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് ടീമിലേക്ക് താരത്തെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതും നടന്നില്ല. പിന്നാലെയാണ് ഐ.പി.എല്‍ വാര്‍ത്തകള്‍ സജീവമായത്. ദേശീയ ടീമിലേക്ക് മടങ്ങിയെത്താതെ ഐപിഎല്ലാണ് ബുംറ ലക്ഷ്യമിടുന്നതെന്ന റിപ്പോര്‍ട്ടുകളും സജീവമായിരുന്നു.

ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാലാണ് ആസ്‌ട്രേലിയയ്‌ക്കെതിരായ മത്സരങ്ങളിലേക്ക് അദ്ദേഹത്തെ പരിഗണിക്കാതിരുന്നതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഫിറ്റ്നസ് വീണ്ടെടുക്കാത്തതാണ് പ്രശ്നം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അക്കാദമിയില്‍ ബുംറ ചില പരിശീലന മത്സരങ്ങളിൽ പങ്കെടുത്തിരുന്നുവെങ്കിലും ഇപ്പോഴും ക്ലിയറൻസിനായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബുംറയുടെ കാര്യം ബി.സി.സി.ഐ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ജൂലൈയിൽ ലണ്ടനിൽ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും വർഷാവസാനം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും അദ്ദേഹത്തിന്റെ പങ്കാളിത്തം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അനിവാര്യമാണ്. അതാണ് ബി.സി.സി.ഐയുടെ 'പ്രത്യേക നിരീക്ഷണത്തിന്' പിന്നില്‍. മുംബൈ ഇന്ത്യന്‍സിനും ബുംറയുടെ പരിക്ക് ക്ഷീണമാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഐ.പി.എല്‍ സ്വപ്നങ്ങളില്‍ ബുംറ അനിവാര്യ ഘടകമാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രകടനം മെച്ചപ്പെടുത്താനാണ് മുംബൈ ഇന്ത്യന്‍സ് ശ്രമിക്കുന്നത്.   

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News