ട്വിറ്റർ വാങ്ങാം; ഇലോൺ മസ്‌കിന്റെ ഓഫർ നിരസിച്ചത് സൗദി രാജകുമാരൻ

ട്വിറ്റർ വാങ്ങാനായി 4300 കോടി യുഎസ് ഡോളർ മുടക്കാമെന്നാണ് മസ്‌ക് അറിയിച്ചിട്ടുള്ളത്.

Update: 2022-04-15 12:21 GMT
Editor : abs | By : Web Desk
Advertising

കാലിഫോർണിയ: മൈക്രോബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്റർ വാങ്ങാനുള്ള ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ആഗ്രഹത്തിന് തടയിട്ടത് സൗദി രാജകുമാരൻ അൽ വലീദ് ബിൻ തലാൽ. ട്വിറ്ററിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒരാളാണ് ബിൻ തലാൽ. വിൽപ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ട്വിറ്ററിൽ അദ്ദേഹം പ്രതികരിച്ചു.

ഇലോൺ മസ്‌ക് മുമ്പിൽ വച്ച ഓഫർ, ട്വിറ്ററിന്റെ പരമ്പരാഗത മ്യൂല്യങ്ങളോട് യോജിക്കുന്നതല്ല എന്നാണ് ബിന്‍ തലാലിന്‍റെ പ്രതികരണം. ട്വിറ്ററിലെ ഏറ്റവും വലിയ-ദീർഘകാല ഓഹരി പങ്കാളികൾ എന്ന നിലയിൽ ഈ വാഗ്ദാനം നിരസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബിൻ തലാലിന്റെ നേതൃത്വത്തിലുള്ള കിങ്ഡം ഹോൾഡിങ് കമ്പനി(കെഎച്ച്‌സി)ക്കാണ് ട്വിറ്ററിൽ നിക്ഷേപമുള്ളത്. ലോകത്തെ ഏറ്റവും വലിയ ഇൻവസ്റ്റ്‌മെന്റ് ഹോൾഡിങ് കമ്പനികളിലൊന്നാണ് കെഎച്ച്‌സി. ബിൻ തലാലാണ് കമ്പനി ചെയർമാൻ. 

ട്വിറ്ററിൽ മാത്രമല്ല, ഫോർ സീസൺസ് ഹോട്ടൽ ശൃംഖല, ഉബർ, ലിഫ്റ്റ്, സിറ്റി ഗ്രൂപ്പ് തുടങ്ങിയ വമ്പൻ കമ്പനികളിലും കെഎച്ച്‌സിക്ക് നിക്ഷേപമുണ്ട്.



രാജകുമാരന്റെ ട്വീറ്റിന് പിന്നാലെ, രണ്ട് ചോദ്യങ്ങളുമായി മസ്‌ക് രംഗത്തെത്തി. കമ്പനിക്ക് പ്രത്യക്ഷമായും പരോക്ഷമായും എത്രയാണ് ട്വിറ്ററിലെ ഓഹരി, ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ ഭരണകൂടത്തിന്റെ അഭിപ്രായമെന്താണ്? എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ. 



43 ബില്യൺ ഡോളറിന്റെ വാഗ്ദാനം

ട്വിറ്റർ വാങ്ങാനായി 4300 കോടി യുഎസ് ഡോളർ മുടക്കാമെന്നാണ് മസ്‌ക് അറിയിച്ചിട്ടുള്ളത്. ഒരു ഓഹരിക്ക് 54.20 ഡോളർ (4135 ഇന്ത്യൻ രൂപ) മൂല്യം. ട്വിറ്ററിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ അംഗമാകാനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മസ്‌ക് സോഷ്യൽ മീഡിയാ ഭീമന് വില പറഞ്ഞത്. തന്റെ ഓഫർ പരിഗണിച്ചില്ലെങ്കിൽ ഓഹരിയുടമ എന്ന നിലയിലുള്ള തന്റെ സ്ഥാനം പുനഃപരിശോധിക്കുമെന്നും ട്വിറ്റർ ചെയർമാന് എഴുതിയ കത്തിൽ മസ്‌ക് വ്യക്തമാക്കി.

ദിവസങ്ങൾക്കു മുമ്പാണ് ട്വിറ്ററിലെ 9.2 ശതമാനം ഓഹരി മസ്‌ക് സ്വന്തമാക്കിയത്. എന്നാൽ ട്വിറ്റർ ബോർഡിൽ അംഗമാകാൻ മസ്‌ക് വിസമ്മതിക്കുകയായിരുന്നു. പിന്മാറ്റത്തിന് കാരണം ട്വിറ്റർ വെളിപ്പെടുത്തിയിട്ടില്ല. യുഎസ് ആസ്ഥാനമായ വാൻഗാർഡ് ഗ്രൂപ്പിനാണ് നിലവിൽ ഏറ്റവും കൂടുതൽ ഓഹരിയുള്ളത് എന്നാണ് കരുതപ്പെടുന്നത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News