സ്വർണ്ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ട് പോയ കേസ് ഇഡി അന്വേഷിക്കും

കേസിന് പിന്നിലെ സ്വർണ്ണക്കടത്ത് സംഘത്തെക്കുറിച്ചാണ് ഇഡി അന്വേഷിക്കുക

Update: 2021-02-27 01:59 GMT

ആലപ്പുഴ മാന്നാറിൽ സ്വർണ്ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ട് പോയ കേസ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കും. കേസിന് പിന്നിലെ സ്വർണ്ണക്കടത്ത് സംഘത്തെക്കുറിച്ചാണ് ഇഡി അന്വേഷിക്കുക. അതേസമയം ബിന്ദുവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മുഴുവൻ പ്രതികളും പിടിയിലായി.

മാന്നാർ സ്വദേശിനി ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ വൻ സ്വർണക്കടത്ത് സംഘമെന്നാണ് പോലീസ് റിപ്പോർട്ട്. കസ്റ്റംസിന് പുറമെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം തുടങ്ങും. ദുബൈയിലുള്ള മുഹമ്മദ് ഹനീഫയാണ് സ്വർണക്കടത്ത് സംഘത്തിലെ പ്രധാനി. ഹനീഫയുടെ നിർദ്ദേശപ്രകാരമായിരുന്നു സ്വർണക്കടത്ത്. ധാരണ പ്രകാരം കൊടുവള്ളി സ്വദേശി രാജേഷ് പ്രഭാകറിനെ സ്വർണം ഏൽപ്പിക്കേണ്ടതായിരുന്നു.

Advertising
Advertising

എന്നാൽ സ്വർണം കൈമാറാതായതോടെ രാജേഷും, തിരുവല്ല സ്വദേശി ബിനോ വർഗീസ്, പരുമല സ്വദേശികളായ ശിവപ്രസാദ്, സുബീർ എന്നിവർ ബിന്ദുവും ഭർത്താവ് ബിനോയിയുമായി ചർച്ചകൾ നടത്തി.

എന്നാൽ സ്വർണം മാലി എയർപോർട്ടിൽ ഉപേക്ഷിച്ചുവെന്ന് ബിന്ദു ആവർത്തിച്ചതോടെ എറണാകുളം പറവൂർ സ്വദേശിയായ അൻഷാദും കൂടി ചേർന്ന് ബിന്ദുവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

കേസിലെ 5 പ്രതികളും പോലീസ് പിടിയിലായി. തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച വാഹനവും കണ്ടെടുത്തു. മലപ്പുറം പൊന്നാനി സ്വദേശി ഫഹദായിരുന്നു രാജഷിനൊപ്പം ചേർന്ന് ആസൂത്രണത്തിൽ മുഖ്യപങ്ക് വഹിച്ചത്. ഇയാൾക്കും സ്വർണ്ണക്കടത്തിൽ പങ്കുണ്ട്.

ദുബൈയിൽ നിന്ന് പേസ്റ്റ് രൂപത്തിലാക്കി ബൽറ്റായി ധരിച്ച് ബിന്ദു കടത്തിക്കൊണ്ട് വന്ന സ്വർണം എവിടെ എന്നതിനെ സംബന്ധിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ ബിന്ദു ഇപ്പോൾ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ ഉടൻ കേന്ദ്ര ഏജൻസികൾ ബിന്ദുവിനെ ചോദ്യം ചെയ്യും.

Full View
Tags:    

Similar News