സിറിയൻ അഭയാർഥി ക്യാമ്പിലെ കുട്ടികളെ ഏറ്റെടുക്കാൻ രാജ്യങ്ങൾ തയാറാകണമെന്ന് യു.എൻ
വടക്കൻ സിറിയയിലെ അഭയാർഥി ക്യാമ്പിൽ 27,000 കുട്ടികളാണ് കഴിയുന്നത്
Update: 2021-01-30 16:55 GMT
സിറിയയിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്ന കുട്ടികളെ ഏറ്റെടുക്കാൻ രാജ്യങ്ങൾ തയാറാകണമെന്ന് യു.എൻ ഭീകരവിരുദ്ധ സംഘത്തിന്റെ മേധാവി വ്ലാദിമിർ വൊറോൻകോവ്. വടക്കൻ സിറിയയിലെ അഭയാർഥി ക്യാമ്പിൽ 27,000 കുട്ടികളാണ് കഴിയുന്നത്. ഈ കുട്ടികളിലേറെയും ഐ.എസ് ഭീകരരുടെ മക്കളാണ്.
അഭയാർഥി ക്യാമ്പുകളിൽ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ ലോകത്തിന്റെ ഉറക്കംകെടുത്തുന്ന പ്രശ്‌നങ്ങളിലൊന്നാണെന്നും വൊറോൻകോവ് ചൂണ്ടിക്കാട്ടി. ഭീകരരുടെ മക്കളായതിന്റെ പേരിൽ വെറുക്കപ്പെട്ട്, ഒറ്റപ്പെട്ടു കഴിയുകയാണവരെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ സിറിയയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ് അൽഹോൽ. 62,000ത്തോളം പേരാണ് ഇവിടെ കഴിയുന്നത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇതുപോലെ നിരവധി ക്യാമ്പുകൾ വടക്കുകിഴക്കൻ സിറിയയിലുണ്ട്.